തർക്കം: എസ്ഐ ഉൾപ്പെടെ അഞ്ചു പേർ കൊല്ലപ്പെട്ടു
Monday, May 30, 2016 12:33 PM IST
അലാഹബാദ്: ക്ഷേത്രം നിർമാണത്തെ ചൊല്ലി കുടുംബക്കാർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു പോലീസ് സബ് ഇൻസ്പെക്ടറും ഉൾപ്പെടും. കൗദ്യാര ജില്ലയിൽ ഇക്കവുണ ഗ്രാമത്തിലാണു സംഭവം. അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്ര നിർമാണത്തെ കുറിച്ചുണ്ടായ തർക്കത്തിൽ ചേരി തിരിഞ്ഞു വെടിവയ്ക്കുകയായിരുന്നു. ശിവ സേവക്(50), കൃഷ്ണ ഏലിയാസ് പ്രേമ് സേവക്(48), വിമൽ പാണ്ടൈ(25), സുരേഷ് കുമാർ പാണ്ടൈ(40), റാം കൈലാഷ്(65) എന്നിവരാണു കൊല്ലപ്പെട്ടത്.

ക്ഷേത്ര നിർമാണം വൈകുന്നുവെന്ന് ആരോപിച്ചു ബന്ധുക്കൾ തമ്മിൽ ചേരിതിരിഞ്ഞുള്ള വാക്കേറ്റം അക്രമാസക്‌തമായി. സ്വന്തം ചേരിയിൽപ്പെട്ടവരെ എതിർ ചേരിക്കാർ ആക്രമിക്കാൻ ഒരുങ്ങിയപ്പോൾ സബ് ഇൻസ്പെക്ടറായ സുരേഷ് കുമാർ പാണ്ടെ വെടിവയ്ക്കുകയായിരുന്നു. സുരേഷ്കുമാറിനൊപ്പം പിതാവും ഉണ്ടായിരുന്നു. ശിവ സേവക്(50), പ്രേം സേവക്(48), വിമൽ പാണ്ടെ(25) എന്നിവർക്കു നേരെയാണ് എസ്ഐ വെടിവച്ചത്. മൂന്നു പേരും സംഭവസ്‌ഥലത്തു തന്നെ മരിച്ചു. ഇതേത്തുടർന്നു എസ്ഐയുടെ എതിർചേരി എസ്ഐയേയും പിതാവ് റാം കൈലാഷിനേയും വെടിവച്ചുവീഴ്ത്തി.


1985ൽ തുടങ്ങിയ കുടുംബ വഴക്കാണിതെന്നും ഇതിനു മുമ്പു കുടുംബത്തിൽ വെടിവയ്പ്പും കൊലപാതകവും നടന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സംഘർഷം മറ്റിടങ്ങളിലേക്കു പടരാതിരിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്‌ഥലത്തുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.