‘നീറ്റ്’ ഈ വർഷമില്ല; രാഷ്ട്രപതി ഓർഡിനൻസ് ഒപ്പുവച്ചു
‘നീറ്റ്’ ഈ വർഷമില്ല; രാഷ്ട്രപതി ഓർഡിനൻസ് ഒപ്പുവച്ചു
Monday, May 23, 2016 11:50 PM IST
ന്യൂഡൽഹി: മെഡിക്കൽ, ദന്തൽ പ്രവേശനത്തിന് ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) നടത്തുന്നതിൽ ഇളവുകൾ നൽകാനുള്ള ഓർഡിനൻസിൽ രാഷ്ട്രപതി പ്രണാബ് മുഖർജി ഒപ്പിട്ടു. ഓർഡിനൻസിന്മേൽ കേന്ദ്ര സർക്കാർ നൽകിയ വിശദീകരണം അംഗീകരിച്ചാണ് രാഷ്ട്രപതിയുടെ നടപടി. സുപ്രീം കോടതിയുടെ ഉത്തരവ് മറികടക്കുകയല്ല, നീറ്റ് പരീക്ഷ നടപ്പാക്കുന്നതിനൊപ്പം സംസ്‌ഥാനങ്ങൾ നടത്തിയ പ്രവേശന പരീക്ഷകൾക്കും ഈ വർഷം സാധുത നൽകുകയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമാക്കുന്നതെന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ തിങ്കളാഴ്ച രാഷ്ട്രപതിയെ കണ്ട് വിശദമാക്കിയിരുന്നു.

നീറ്റ് പരീക്ഷ ഈവർഷം തന്നെ നടപ്പാക്കണമെന്ന് മേയ് ഒൻപതിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ ഇതിനെതിരേ ഭൂരിപക്ഷ സംസ്‌ഥാനങ്ങളും വിവിധ രാഷ്ര്‌ടീയ പാർട്ടികളും രംഗത്തെത്തിയതോടെയാണ് ഈ വർഷം നീറ്റ് നടപ്പാക്കുന്നതിൽ ചില ഇളവുകൾ നൽകാനായി കേന്ദ്ര സർക്കാർ ഓഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. ഈവർഷം സർക്കാർ കോളജുകളിലേക്കും സ്വകാര്യ മെഡിക്കൽ കോളജുകളിലെ സർക്കാർ ക്വോട്ടകളിലേക്കുമുള്ള പ്രവേശനം സംസ്‌ഥാനങ്ങൾ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്‌ഥാനത്തിലാക്കാൻ ഓർഡിനൻസിലൂടെ ലക്ഷ്യമാക്കുന്നു.


സംസ്‌ഥാന ക്വോട്ടയിൽ 12 മുതൽ 15 ശതമാനം വരെ പ്രാദേശിക മുൻഗണന നൽകാറുണ്ട്. ഇതു കൂടാതെ മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നുള്ളവർക്കും അവസരം നൽകാറുണ്ട്. നീറ്റ് നടപ്പിലാക്കുമ്പോൾ ഇക്കാര്യങ്ങളിൽ സന്തുലനം ഉറപ്പാക്കാനാവില്ല. എന്നാൽ, സ്വകാര്യ കോളജുകളിലെ മാനേജ്മെന്റ് ക്വോട്ടയിലെയും കൽപ്പിത സർവകലാശാലയിലെയും പ്രവേശനം നീറ്റിന്റെ പരിധിയിലാക്കുമെന്നും ഇതു സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണെന്നും രാഷ്ട്രപതിയുമായി 30 മിനിറ്റ് നീണ്ട ചർച്ചയിൽ കേന്ദ്രമന്ത്രി വിശദമാക്കിയെന്നു ഉദ്യോഗസ്‌ഥർ വെളിപ്പെടുത്തുന്നു. മെഡിക്കൽ, ഡെന്റൽ കോഴ്സുകളുടെ പ്രവേശനത്തിനു ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) ഈ വർഷം മുതൽ നടപ്പിലാക്കണമെന്നു സുപ്രീം കോടതി മേയ് ഒമ്പതിനു ഉത്തരവിട്ടതിൽ ചില ഇളവുകൾ മാത്രമാണ് ഓർഡിനൻസിലൂടെ കൊണ്ടുവരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.