കടൽക്കൊലക്കേസ്: ഹർജി വ്യാഴാഴ്ച പരിഗണിക്കും
കടൽക്കൊലക്കേസ്: ഹർജി വ്യാഴാഴ്ച പരിഗണിക്കും
Monday, May 23, 2016 1:01 PM IST
ന്യൂഡൽഹി: കടൽക്കൊലക്കേസിൽ പ്രതിയായ ഇറ്റാലിയൻ നാവികൻ സാൽവത്തോറെ ജിറോണിനെ സ്വദേശത്തേക്കു മടങ്ങിപ്പോകാൻ അനുവദിക്കണമെന്ന ഹർജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. ഇറ്റാലിയൻ നാവികരെ വിട്ടയയ്ക്കണമെന്ന് അന്താരാഷ്ട്ര മധ്യസ്‌ഥ ട്രൈബ്യൂണൽ ഉത്തരവിട്ടതിന്റെ അടിസ്‌ഥാനത്തിലാണു ഡൽഹിയിലെ ഇറ്റാലിയൻ എംബസിയിൽ ജാമ്യത്തിൽ കഴിയുന്ന ജിറോൺ സുപ്രീം കോടതിയെ സമീപിച്ചത്.

കൊല്ലത്തു രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ നിയമ പ്രകാരം വിചാരണ ചെയ്യുന്നതിനെതിരേയുള്ള കേസിലാണു പ്രതികളെ ഇറ്റലിയിലേക്കു മടക്കി അയയ്ക്കാൻ അന്താരാഷ്ട്ര മധ്യസ്‌ഥ ട്രൈബ്യൂണൽ നിർദേശിച്ചത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതു സുപ്രീം കോടതിയാണെന്നു കേന്ദ്ര സർക്കാർ നിലപാടെടുത്തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണു സാൽവത്തോറെ ജിറോൺ സുപ്രീം കോടതിയെ സമീപിച്ചത്. പ്രതികൾക്കു ജാമ്യം അനുവദിച്ച കേരള ഹൈക്കോടതി ഉത്തരവിൽ ഭേദഗതി കൊണ്ടുവരണമെന്നു ഹർജിയിൽ സാൽവത്തോറെ ജിറോൺ ആവശ്യപ്പെടുന്നു. മറ്റൊരു പ്രതിയായ മാസിമിലിയാനോ ലാത്തോറെ പക്ഷാഘാതത്തെ തുടർന്ന് സുപ്രീം കോടതിയുടെ അനുമതിയോടെ ഇറ്റലിയിലേക്കു മടങ്ങിയിരുന്നു. ഇയാളെ സെപ്റ്റംബർ 30നകം തിരികെ എത്തിക്കണമെന്നു കോടതി അടുത്തിടെ ഇറ്റാലിയൻ എംബസി അധികൃതരോടു നിർദേശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.