രജിസ്ട്രേഷൻ ഇല്ലാത്ത ആനകൾക്ക് ഉടമസ്‌ഥാവകാശ സർട്ടിഫിക്കറ്റ്: നടപടികൾ മരവിപ്പിച്ചു
രജിസ്ട്രേഷൻ ഇല്ലാത്ത ആനകൾക്ക് ഉടമസ്‌ഥാവകാശ സർട്ടിഫിക്കറ്റ്: നടപടികൾ മരവിപ്പിച്ചു
Wednesday, May 4, 2016 12:08 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: രജിസ്ട്രേഷൻ ഇല്ലാത്ത ആനകൾക്ക് ഉടമസ്‌ഥാവകാശ സർട്ടിഫിക്കറ്റ് നൽകാനുള്ള സംസ്‌ഥാന സർക്കാരിന്റെ നടപടികൾ സുപ്രീം കോടതി മരവിപ്പിച്ചു. സംസ്‌ഥാന സർക്കാരിന്റെ നടപടിക്കെതിരേ മൃഗക്ഷേമ ബോർഡും വന്യജീവി സംരക്ഷണ സെന്ററും നൽകിയ അപേക്ഷയിലാണ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

രജിസ്ട്രേഷനില്ലാത്ത 289 ആനകൾക്ക് ഉടമസ്‌ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് അപേക്ഷ സമർപ്പിക്കാൻ ഒരു മാസത്തെ സമയം അനുവദിച്ചുകൊണ്ട് ഫെബ്രുവരി 26നു കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് മൃഗക്ഷേമ ബോർഡും വന്യജീവി സംരക്ഷണ സെന്ററും അപേക്ഷ നൽകിയത്. ഇതു പരിഗണിച്ച കോടതി, സർക്കാരിന്റെ നടപടികൾ മരവിപ്പിക്കുകയായിരുന്നു. സർക്കാർ ഉത്തരവ് പ്രകാരം ഉടമസ്‌ഥത സർട്ടിഫിക്കറ്റ് ലഭിച്ച ആനകളെ സംസ്‌ഥാനത്തിനു പുറത്ത് കൊണ്ടുപോകാനോ വിൽക്കാനോ പാടില്ലെന്നും കോടതി ഉത്തരവിട്ടു.


അതേസമയം, 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ 40(4) വകുപ്പ് പ്രകാരം സംസ്‌ഥാനത്തിന് ഉത്തരവിറക്കാൻ അധികാരമുണ്ടെന്ന് കേരളം വാദിച്ചു. ഈ വാദത്തെ കേന്ദ്ര സർക്കാരും പിന്തുണച്ചു. എന്നാൽ, വന്യജീവി സംരക്ഷണ നിയമത്തിൽ അങ്ങനെ വ്യവസ്‌ഥയില്ലെന്നും ആനകൾക്ക് നിയമവിരുദ്ധമായി ലൈസൻസ് നൽകുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും മൃഗക്ഷേമ ബോർഡ് ചൂണ്ടിക്കാട്ടി. തുടർന്ന് വിശദമായ വാദം കേൾക്കാമെന്ന് വ്യക്‌തമാക്കിയ ബെഞ്ച് കേസ് ജൂലൈ 13ലേക്കു മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.