ഇറ്റാലിയൻ നാവികനെ വിടുന്നതു സുപ്രീംകോടതി തീരുമാനിക്കും
ഇറ്റാലിയൻ നാവികനെ വിടുന്നതു സുപ്രീംകോടതി തീരുമാനിക്കും
Monday, May 2, 2016 12:30 PM IST
റോം/ന്യൂഡൽഹി: നീണ്ടകരയിൽനിന്നു മത്സ്യബന്ധനത്തിനു പോയ രണ്ടു മലയാളികൾ വെടിയേറ്റു മരിച്ച കേസിൽ വിചാരണ നേരിടുന്ന രണ്ട് ഇറ്റാലിയൻ നാവികരിൽ ഒരാളെ ഐക്യരാഷ്ട്രസഭയുടെ മധ്യസ്‌ഥ കോടതിയുടെ (പെർമനെന്റ് കോർട്ട് ഓഫ് ആർബിട്രേഷൻ) ഉത്തരവു പ്രകാരം വിട്ടയയ്ക്കണമെന്ന് ഇറ്റാലിയൻ വിദേശകാര്യമന്ത്രാലയം. നാവികൻ സാൽവത്തോരെ ജിറോണെയെ വിട്ടയയ്ക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ഇറ്റലിയുടെ വാർത്താ ഏജൻസി അൻസ റിപ്പോർട്ട് ചെയ്തു.

എന്നാൽ, തീരുമാനമെടുക്കേണ്ടതു സുപ്രീംകോടതിയാണെന്നാണ് ഇന്ത്യയുടെ നിലപാട്. “”യുഎൻ കോടതി വിധി ഇറ്റലി തെറ്റായി വ്യാഖ്യാനിക്കുകയാണ്. സുപ്രീംകോടതിയുടെ നിലപാട് മധ്യസ്‌ഥ കോടതി ശരിവയ്ക്കുകയായിരുന്നു. ജിറോണെയെ വിട്ടയയ്ക്കണമെന്നു മധ്യസ്‌ഥ കോടതിയുടെ ഉത്തരവിലില്ല. ജിറോണെക്കു സുപ്രീംകോടതി നേരത്തേ ജാമ്യം അനുവദിച്ചിട്ടുണ്ട്. ജാമ്യം ലഭിക്കാൻ സുപ്രീംകോടതിയെ സമീപിക്കാനാണു യുഎൻ കോടതി ഇറ്റലിയോടു നിർദേശിക്കുന്നത്. വിട്ടയയ്ക്കുകയാണെങ്കിൽ സുപ്രീംകോടതി നിയമിക്കുന്ന ഇറ്റലിയിലെ ഉദ്യോഗസ്‌ഥനുമുമ്പിൽ ഇടവേളകളിൽ റിപ്പോർട്ട് ചെയ്യണം, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, ഇറ്റലി വിട്ടുപോകരുത്, ഇറ്റലി ജിറോണെയെ സുരക്ഷിതനായി ഇന്ത്യയിലെത്തിക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങൾ മാത്രമാണു വിധിപ്പകർപ്പിലുള്ളത്’– സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.


എന്നാൽ, ഡൽഹിയിലെ എംബസിയിൽ നാലുവർഷത്തിലേറെയായി കഴിയുന്ന ജിറോണെയെ വിചാരണ പൂർത്തിയാകുന്നതുവരെ വീട്ടിൽപോകാൻ അനുവദിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടണമെന്ന് യുഎൻ കോടതിയിൽ ഇറ്റലി ആവശ്യപ്പെട്ടിരുന്നു.അറസ്റ്റിലായ മറ്റൊരു നാവികൻ ലാത്തോറെ മാസിമിലിയാനോ 2014ലുണ്ടായ ഹൃദ്രോഗത്തെത്തുടർന്നു ചികിത്സയ്ക്കായി ഇറ്റലിയിലാണ്.

2012 ഫെബ്രുവരി 15 നാണ് കൊല്ലം മൂദാക്കര ഡെറിക് വില്ലയിൽ സെലസ്റ്റിനും (വാലന്റൈൻ–50), എരമത്തുറ സ്വദേശി അജീഷ് പിങ്കിയും (21) വെടിയേറ്റ് മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.