വിദ്യാർഥികളുടെ ആവശ്യം തള്ളി; നീറ്റ് തന്നെ
വിദ്യാർഥികളുടെ ആവശ്യം തള്ളി; നീറ്റ് തന്നെ
Saturday, April 30, 2016 12:26 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്നു നടക്കേണ്ട മെഡിക്കൽ, ഡെന്റൽ ഏകീകൃത പൊതുപരീക്ഷയുടെ (നീറ്റ്) ഒന്നാം ഘട്ടം മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികൾ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിച്ചില്ല.

ഡൽഹിയിൽ ഡീസൽ കാറുകൾ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരായ ഹർജിയിൽ പ്രത്യേക വാദം കേൾക്കുകയായിരുന്ന ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കുർ അധ്യക്ഷനായ ബെഞ്ച് മുമ്പാകെയാണു ഞായറാഴ്ചത്തെ പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യമുയർന്നത്. സിബിഎസ്ഇ, സംസ്‌ഥാന സിലബസുകൾ വ്യത്യസ്തമാണെന്നും നീറ്റ് പരീക്ഷയിൽ സിബിഎസ്ഇ സിലബസിൽനിന്നു കൂടുതൽ ചോദ്യങ്ങളുണ്ടാകുമെന്നതിനാൽ തയാറാകാൻ സമയം ആവശ്യമുണ്ടെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.

എന്നാൽ, ചുരുങ്ങിയ സമയംകൊണ്ട് ഒന്നും മാറ്റാൻ സാധിക്കില്ലെന്നും മറ്റൊരു ബെഞ്ച് വിശദമായി വാദം കേട്ടു വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ, ഞായറാഴ്ചത്തെ പരീക്ഷ മുൻപു തീരുമാനിച്ചതു പോലെ നടക്കട്ടെയെന്നും ജസ്റ്റീസുമാരായ എ.കെ. സിക്രി, ആർ. ഭാനുമതി എന്നിവരും അംഗങ്ങളായ ബെഞ്ച് അഭിപ്രായപ്പെട്ടു.


പരീക്ഷയ്ക്കു നന്നായി തയാറാകുന്നതിൽനിന്നു വിദ്യാർഥികളെ തടയുന്നത് ആരാണെന്നും ബെഞ്ച് ചോദിച്ചു. പരീക്ഷസംബന്ധിച്ച പരാതികൾ സ്‌ഥിരം ബെഞ്ച് മുമ്പാകെ ഉന്നയിക്കുന്നതാണ് ഉചിതമെന്നും കോടതി കൂട്ടിച്ചേർത്തു. ഞായറാഴ്ചത്തെ പരീക്ഷ റദ്ദാക്കി, ജൂലൈ 24നു ഒറ്റഘട്ടമായി നീറ്റ് പരീക്ഷ നടത്താൻ അനുവദിക്കണമെന്നുള്ള കേന്ദ്രസർക്കാരിന്റെ ഹർജി വെള്ളിയാഴ്ച അഞ്ചംഗ ബെഞ്ച് തള്ളിയിരുന്നു.

ഇന്നു നടക്കുന്ന അഖിലേന്ത്യാ മെഡിക്കൽ പരീക്ഷയാണു നീറ്റിന്റെ ആദ്യഘട്ടമായി പരിഗണിക്കുന്നത്. ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാത്ത വിദ്യാർഥികൾക്കു മാത്രമായാണു ജൂലൈ 24നു രണ്ടാംഘട്ടം നടത്തുന്നത്. ഇന്നത്തെ പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് അതൊഴിവാക്കി രണ്ടാംഘട്ട പരീക്ഷയ്ക്കു ഹാജരാകാൻ സാധിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.