ആദർശ് ഫ്ളാറ്റ് സമുച്ചയം പൊളിക്കണം: ഹൈക്കോടതി
ആദർശ് ഫ്ളാറ്റ് സമുച്ചയം പൊളിക്കണം: ഹൈക്കോടതി
Friday, April 29, 2016 12:46 PM IST
മുംബൈ: അഴിമതിയുടെ പ്രതീകംപോലെ തെക്കൻ മുംബൈയിലെ കൊളാബയിൽ ഉയർന്നുനിൽക്കുന്ന ആദർശ് ഫ്ളാറ്റ് സമുച്ചയം പൊളിച്ചുമാറാൻ ബോംബെ ഹൈക്കോടതി ഉത്തരവ്. ആദർശ് കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി നിർമിച്ച 31 നില കെട്ടിടം പൊളിച്ചുമാറ്റാൻ കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിനാണ് നിർദേശം നൽകിയിരിക്കുന്നത്. പൊളിച്ചുനീക്കൽ ഉത്തരവിനു ജൂലൈ 13വരെ സ്റ്റേ നല്കിയിട്ടുണ്ട്.

തീരദേശപരിപാലന നിയമം ലംഘിച്ചാണു ഫ്ളാറ്റ് നിർമിച്ചതെന്നു വ്യക്‌തമാക്കിയ കോടതി ഈ അഴിമതിയിൽ ഉൾപ്പെട്ട രാഷ്ട്രീയനേതാക്കൾക്കും മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്‌ഥർക്കുമെതിരേ കേസെടുക്കാനും നിർദേശിച്ചു. കുംഭകോണത്തിൽ ഉൾപ്പെട്ട സൈനിക ഓഫീസർമാരെക്കുറിച്ച് അന്വേഷിക്കാൻ പ്രതിരോധ മന്ത്രാലയത്തിനും ജസ്റ്റീസ് ആർ.വി. മോറയും ജസ്റ്റീസ് ആർ.ജി. ഖേത്കറും അടങ്ങിയ ബെഞ്ച് നിർദേശം നൽകി.കെട്ടിടം പൊളിച്ചുമാറ്റുന്നതിന് 12 ആഴ്ചത്തെ സ്റ്റേ വേണമെന്ന ആദർശ് ഹൗസിംഗ് സൊസൈറ്റിയുടെ അപേക്ഷ കോടതി അംഗീകരിച്ചു. ആദർശ് ഹൗസിംഗ് സൊസൈറ്റി, പ്രതിരോധമന്ത്രാലയം തുടങ്ങിയവർ സമർപ്പിച്ച ഒരു കൂട്ടം ഹർജികൾക്കൊപ്പം പൊതുതാത്പര്യഹർജികളും പരിഗണിച്ചാണു തീരുമാനം. വിധിയെക്കുറിച്ച് പ്രതികരിക്കാൻ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ വിസമ്മതിച്ചു. ചവാന്റെ കാലത്താണ് ഫ്ളാറ്റ് നിർമിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.