മെഡിക്കൽ ഏകീകൃത പ്രവേശന പരീക്ഷ: സുപ്രീം കോടതി തീരുമാനം ഇന്ന്
മെഡിക്കൽ ഏകീകൃത പ്രവേശന പരീക്ഷ: സുപ്രീം കോടതി തീരുമാനം ഇന്ന്
Wednesday, April 27, 2016 12:49 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനായി ഈ വർഷം ഏകീകൃത പ്രവേശന പരീക്ഷ നടത്തുന്നതു സംബന്ധിച്ച് സുപ്രീം കോടതി ഇന്നു തീരുമാനമെടുക്കും. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കു ഈ വർഷം രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ നടത്താൻ തയാറാണെന്നു സിബിഎസ്ഇ, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ, കേന്ദ്ര സർക്കാർ എന്നിവർ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചെങ്കിലും വാദം കേൾക്കുന്നതു ഇന്നത്തേക്കു മാറ്റുകയായിരുന്നു. അതേസമയം, മേയ് ഒന്നിനു പരീക്ഷ നടത്താനിരിക്കുന്ന അഖേലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സങ്കൽപ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടന ഹർജി നൽകിയിട്ടുണ്ട്.

മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിൽ രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) നടത്തുന്നതു വിലക്കിയ മുൻ ഉത്തരവ് ഈ മാസം 11നാണ് സുപ്രീം കോടതി റദ്ദാക്കിയത്. മൂന്നംഗ ബെഞ്ചിലെ ഒരംഗത്തിന്റെ വിയോജിപ്പോടെ 2013 ജൂലൈ 18നു സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവാണ് പുനഃപരിശോധന ഹർജി പരിഗണിച്ച് അഞ്ചംഗ ബെഞ്ച് റദ്ദാക്കിയത്. കേസിൽ പുതുതായി വാദം കേൾക്കാനും അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ഇന്നു കേസ് പരിഗണിക്കാനിരിക്കേയാണ് ഏകീകൃത പ്രവേശന പരീക്ഷ നടത്താൻ തയാറാണെന്നു കേന്ദ്ര സർക്കാരും സിബിഎസ്ഇയും ഇന്നലെ ജസ്റ്റീസ് അനിൽ ആർ. ദവെ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചത്.


എന്നാൽ, പരീക്ഷ നടത്താനുദ്ദേശിക്കുന്ന തീയതി സംബന്ധിച്ച് ഒരു അറിയിപ്പും നൽകാൻ കേന്ദ്ര സർക്കാർ തയാറായില്ല. ഇക്കാര്യത്തിൽ കോടതിയുടെ നിർദേശങ്ങളുടെ അടിസ്‌ഥാനത്തിൽ നടപടികൾ തീരുമാനിക്കുമെന്നും സിബിഎസ്ഇ, മെഡിക്കൽ കൗൺസിൽ എന്നിവരുടെ അഭിഭാഷകർ വ്യക്‌തമാക്കി. അതേസമയം, മെഡിക്കൽ പ്രവേശനം പൂർണമായി ഏകീകൃത പ്രവേശന പരീക്ഷയിൽ നടത്താനിരിക്കുന്ന സാഹചര്യത്തിൽ 15 ശതമാനം കേന്ദ്ര ക്വോട്ടയിലേക്കുള്ള പ്രവേശനത്തിനായി അഖിലേന്ത്യ പരീക്ഷ നടത്തേണ്ടതില്ലെന്നും വേണ്ടത്ര മുന്നൊരുക്കങ്ങളോടെ ഏകീകൃത പ്രവേശന പരീക്ഷ നടത്തുകയാണു വേണ്ടതെന്നുമാണ് ചാരിറ്റബിൾ ട്രസ്റ്റ് ആവശ്യപ്പെട്ടത്. തുടർന്ന് കേസിൽ വാദം ഇന്നു കേൾക്കുമെന്നു മൂന്നംഗ ബെഞ്ച് അറിയിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.