പൊള്ളുന്ന ചൂട്: പാറ്റ്നയിൽ സ്കൂൾഅവധി നേരത്തെയാക്കി
Tuesday, April 26, 2016 12:44 PM IST
പാറ്റ്ന(ബിഹാർ): കൊടുംചൂടുമൂലം പാറ്റ്നയിൽ സ്കൂൾഅവധി നേരത്തെയാക്കി. മേയ് അഞ്ചുമുതൽ എല്ലാ സ്കൂളുകൾക്കും വേനൽഅവധി നൽകാൻ ജില്ലാ മജിസ്ട്രേറ്റ് സഞ്ജയ് കുമാർ അഗർവാൾ നിർദേശിച്ചു. സാധാരണനിലയിൽ മേയ് 21നുശേഷമാണ് അവധി ആരംഭിക്കേണ്ടത്. മജിസ്ട്രേറ്റിന്റെ നിർദേശത്തോടു വിദ്യാഭ്യാസ മന്ത്രി അശോക് കുമാർ ചൗധരിയും യോജിപ്പു പ്രകടിപ്പിച്ചു. കൊടുംചൂടിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതേസമയം, പഞ്ചാബിലും ഹരിയാനയിലും കൊടുംചൂടാണ് അനുഭവപ്പെട്ടത്. ജാർഖണ്ഡിൽ ശരാശരി 40 ഡിഗ്രി സെൽഷസാണ് രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും കൂടിയ ചൂടാണ് ഇന്നലെയുണ്ടായത്.

ബിഹാറിൽ 39.1–41 ഡിഗ്രി സെൽഷസാണ് രേഖപ്പെടുത്തിയ താപനില. ഹരിയാനയിലെ അംബാലയിൽ 39.5 ഡിഗ്രിയും കർണാലിൽ 38.4 ഡിഗ്രിയും താപനില അനുഭവപ്പെട്ടു. ഹരിയാനയിലെ ഹിസാറിലും പഞ്ചാബിലെ പാട്യാലയിലും ലൂധിയാനയിലും 41 ഡിഗ്രിയും ചൂടാണ് രേഖപ്പെടുത്തിയത്. അമൃത്സറിൽ ശരാശരിയേക്കാൽ രണ്ടു ഡിഗ്രി കൂടി 39.2 ഡിഗ്രി സെൽഷസ് രേഖപ്പെടുത്തി.


ജാർഖണ്ഡിൽ ഉഷ്ണക്കാറ്റ് തീവ്രമാണ്. ധൻബാദ്, ദിയോഗർ ജില്ലകളിൽ റിക്കാർഡ് ചൂടായ 43 ഡിഗ്രി സെൽഷസാണ് അനുഭവപ്പെട്ടത്. ജാംഷെഡ്പൂരിലും ബൊക്കാറോയിലും അല്പം കുറവാണ് രേഖപ്പെടുത്തിയത്– യഥാക്രമം 42.9, 41 ഡിഗ്രി. പലമാവ്(42.8), ദുങ്ക(42.5), സഹിബ്ഗഞ്ച്(42), ജെംതാര(42), ഗിരിദി(40), ലൊഹാർദഗ(40), ഛത്ര(40) എന്നീ ജില്ലകളിലും ഇന്നലെ കടുത്ത ചൂടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.