റായ്പുരില്‍ പ്രാര്‍ഥനയ്ക്കിടെ പള്ളിയില്‍ ആക്രമണം, അഞ്ചുപേര്‍ക്കു പരിക്ക്
Monday, March 7, 2016 12:48 AM IST
റായ്പൂര്‍(ഛത്തീസ്ഗഡ്): കച്ചാന കോളനിയിലെ പള്ളിയുടെ പ്രാര്‍ഥനാ ഹാളില്‍ അതിക്രമിച്ചുകയറിയ സംഘം ഞായറാഴ്ച പ്രാര്‍ഥനയ്ക്കെത്തിയവരെ ആക്രമിച്ചു. രണ്ടു സ്ത്രീകളുള്‍പ്പെടെ അഞ്ചുപേര്‍ക്കു പരിക്കേറ്റു.

ഒമ്പതു ബൈക്കുകളിലെത്തിയ പതിനഞ്ചംഗസംഘം ഹാളിലേക്കു പാഞ്ഞുകയറി സ്ത്രീകളെയും കുട്ടികളെയും സുവിശേഷ പ്രസംഗകരെയും മര്‍ദിക്കുകയായിരുന്നു. സ്ത്രീകളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയ അക്രമികള്‍ കുഞ്ഞുങ്ങളെയും മര്‍ദിച്ചു.

പ്രധാനപാതയില്‍നിന്നുള്ള റോഡ് അവസാനിക്കുന്ന സ്ഥലത്താണ് പ്രാര്‍ഥന നടന്ന പള്ളി. സമീപമുള്ള സ്ഥലം കൃഷിയില്ലാതെ തരിശായി കിടക്കുന്ന പാടമാണ്. മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചാണ് അക്രമിസംഘം പള്ളിയുടെ ഹാളില്‍ കടന്നുകയറിയത്. ഹാളിലുണ്ടായിരുന്ന കസേര, മേശ, ഫാന്‍ തുടങ്ങി കണ്ണില്‍കണ്ടതൊക്കെ അടിച്ചുതകര്‍ത്ത സംഘം എല്ലാവരും ക്രിസ്തുമതം ഉപേക്ഷിക്കണമെന്നു മുന്നറിയിപ്പുനല്‍കുകയും ചെയ്തു. ശ്രീരാമന്‍ വിജയിക്കട്ടെ എന്ന് അക്രമികള്‍ ഇടയ്ക്കിടെ ഉച്ചത്തില്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

അക്രമിസംഘത്തിന്റെ വിളയാട്ടത്തെക്കുറിച്ച് വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും അവര്‍ സ്ഥലംവിട്ടിരുന്നു. ഭിത്തിയില്‍ സ്ഥാപിച്ചിരുന്ന ചിത്രങ്ങളും പ്രസംഗപീഠത്തില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധഗ്രന്ഥവും പുറത്തേക്കു വലിച്ചെറിഞ്ഞതായി ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നാലാല്‍ പറഞ്ഞു. അക്രമികള്‍ സ്ഥലംവിട്ടതിനെത്തുടര്‍ന്നു പ്രാര്‍ഥനയ്ക്കെത്തിയ വിശ്വാസികളെ പോലീസ് ചോദ്യംചെയ്തു. ഏതാനും ജോടി ചെരിപ്പുകള്‍ പള്ളിയങ്കണത്തില്‍ ചിതറിക്കിടപ്പുണ്ടായിരുന്നു. അത് അക്രമികളുടേതാണെന്നു കരുതപ്പെടുന്നു. പ്രാര്‍ഥനാ ഹാളിന്റെ ജനാലകളുടെ ചില്ലുകളെല്ലാം തകര്‍ത്തിരിക്കുന്നതു കണ്ടാല്‍ത്തന്നെ നിരവധിപേര്‍ അക്രമം നടത്തിയെന്നതിനു തെളിവാണെന്ന് സമീപവാസികള്‍ പറഞ്ഞു.


ഏതായാലും സംഭവസ്ഥലത്തെത്തിയ പോലീസിന്റെ സമീപനം നാട്ടുകാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. പോലീസ് എത്തി ചോദ്യംചെയ്യുന്നതിനുപകരം, പ്രാര്‍ഥന പൂര്‍ത്തിയാക്കാനാണ് ആവശ്യപ്പെട്ടത്. പ്രാര്‍ഥന കഴിഞ്ഞശേഷമായിരുന്നു അക്രമത്തെക്കുറിച്ചുള്ള അന്വേഷണം.

ഛത്തീസ്ഗഡില്‍ തുടര്‍ച്ചയായി ന്യൂനപക്ഷവിഭാഗങ്ങള്‍ ആക്രമിക്കപ്പെടുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ദൌര്‍ബല്യമാണെന്ന് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടു മാസങ്ങളിലായി ആറു തവണ ഇത്തരത്തിലുള്ള ആക്രമണം നടന്നതായി അദ്ദേഹം പറഞ്ഞു.

ആക്രമണത്തിനെത്തിയവര്‍ സഞ്ചരിച്ച ബൈക്കുകളുടെ ഉടമകളെ കണ്െടത്താനുള്ള നടപടി ആരംഭിച്ചതായി പോലീസ് സൂപ്രണ്ട് നീരജ് ചന്ദ്രകാര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.