ലഖ്വിക്കും ഹഫീസിനും ഒന്നും സംഭവിക്കില്ലെന്നു പാക്കിസ്ഥാന്‍ ഉറപ്പുനല്കിയെന്നു ഹെഡ്ലി
Sunday, February 14, 2016 1:13 AM IST
മുംബൈ: മുംബൈ ആക്രമണത്തിനുശേഷവും ലഷ്കര്‍ ഭീകരരായ സകി -ഉര്‍- റഹ്മാനും ഹഫീസ് സയീദിനുമെതിരേ പാക്കിസ്ഥാന്‍ നടപടിയെടുക്കില്ലെന്നു നേതാക്കള്‍ക്കു നേരത്തേ ഉറപ്പു ലഭിച്ചിരുന്നുവെന്നു പാക്-അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മേന്‍ ഹെഡ്ലി. മുംബൈ ആക്രമണക്കേസില്‍ മാപ്പുസാക്ഷിയായാണ് ഹെഡ്ലിയെ ടാഡ കോടതി വിസ്തരിക്കുന്നത്. അമേരിക്കയിലെ അജ്ഞാത കേന്ദ്രത്തില്‍നിന്നു വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഹെഡ്ലി മൊഴി നല്കുന്നത്. ആക്രമണമുണ്ടായ ശേഷം മുതലക്കണ്ണീര്‍ പൊഴിക്കുന്ന ഭീകരര്‍ക്കെതിരേ നടപടിയെടുത്തുവെന്നു വരുത്തിത്തീര്‍ക്കും ഇതായിരുന്നു ഐഎസ്ഐയുടെ മേജര്‍ ഇക്ബാലിന്റെ ഉറപ്പ്. മേജര്‍ ഇക്ബാലിന്റെ നിര്‍ദേശപ്രകാരം 2009ല്‍ പൂനയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ സതേണ്‍ കമാന്‍ഡ് ആസ്ഥാനം സന്ദര്‍ശിച്ചുവെന്നും വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഹെഡ്ലി മൊഴി നല്കി. സൈനിക ആസ്ഥാനത്ത് പാക്കിസ്ഥാനു വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന സൈനികരെ റിക്രൂട്ട് ചെയ്യാനായിരുന്നു നിര്‍ദേശം. മുംബൈ ആക്രമണപരമ്പരയെക്കുറിച്ചു പാക്കിസ്ഥാന്‍ അന്വേഷണം ആരംഭിച്ചപ്പോള്‍ത്തന്നെ ലഷ്കര്‍ നേതാക്കള്‍ സുരക്ഷിതരായിരിക്കുമെന്ന് പാക് സൈന്യത്തിലെ മുന്‍ മേജര്‍ അബ്ദുള്‍ റഹ്മാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ലഷ്കര്‍ ഇ തോയിബയിലും അല്‍ ഖ്വയ്ദയിലും അംഗമാണ് അബ്ദുള്‍ റഹ്മാന്‍. 2009 ജൂലൈ മുന്നുമുതല്‍ സെപ്റ്റംബര്‍ 11വരെ ലഷ്കര്‍ നേതാവ് സാജിദ് മിറുമായി ഇ മെയില്‍ സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. ഹഫീസ് സയീദിനെ ഓള്‍ഡര്‍ അങ്കിള്‍ എന്നും സകിയെ യംഗര്‍ അങ്കിള്‍ എന്നുമാണു വിളിക്കുന്നതെന്നും ഹെഡ്ലി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.