മോശക്കാരുടെ പട്ടികയില്‍ മയില്‍: ഗോവയില്‍ വിവാദം പീലിവിടര്‍ത്തി
മോശക്കാരുടെ പട്ടികയില്‍ മയില്‍: ഗോവയില്‍ വിവാദം പീലിവിടര്‍ത്തി
Sunday, February 14, 2016 1:08 AM IST
പനാജി: ദേശീയപക്ഷിയായ മയിലിനെ മനുഷ്യര്‍ക്കു ദോഷംചെയ്യുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഗോവ സര്‍ക്കാരിന്റെ ശിപാര്‍ശ വിവാദമായി. ദേശീയ പക്ഷിയായ മയിലിനെ മോശക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരേ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി രംഗത്തെത്തുകയായിരുന്നു. ഒടുവില്‍ ശിപാര്‍ശപട്ടികയില്‍നിന്നു മയിലിനെ ഒഴിവാക്കിയെന്നു മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ പ്രഖ്യാപിച്ചതോടെ വിവാദം അവസാനിച്ചു.

ദേശീയപക്ഷിയായതിനാല്‍ അത്തരമൊരു പട്ടികയില്‍ മയിലിനെ ഉള്‍പ്പെടുത്താനാവില്ലെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. ഗ്രാമീണ മേഖലയില്‍ മയിലുകള്‍ വ്യാപകമായ ശല്യം സൃഷ്ടിക്കുന്നതിനെക്കുറിച്ചു പരാതിയുണ്െടന്നും എന്നാല്‍ വിളവെടുപ്പിനു ശേഷമാണ് മയിലുകള്‍ ഭക്ഷ്യധാന്യങ്ങള്‍ തേടി എത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവയെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.


ജനജീവിതത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന ജീവികളുടെ പട്ടികയില്‍ മയിലിനെ ഉള്‍പ്പെടെ കഴിഞ്ഞ ദിവസമാണു ചീഫ് സെക്രട്ടറി സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പട്ടികയില്‍ മയിലിനെ ഉള്‍പ്പെടുത്തിയെന്നു കൃഷിമന്ത്രി രമേശ് തവാഡ്കര്‍ പരസ്യമാക്കിയതോടെ വിവാദം തലപൊക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.