ഹരിയാനയില്‍ വിദേശികള്‍ക്കു ബീഫ് കഴിക്കാന്‍ പ്രത്യേക അനുമതി
Monday, February 8, 2016 11:51 PM IST
ന്യൂഡല്‍ഹി: ഗോവധത്തിനും ഗോമാംസ വില്‍പ്പനയ്ക്കും പത്തു വര്‍ഷം തടവുശിക്ഷ ഉള്‍പ്പെടെ കര്‍ശന നിയമം നടപ്പാക്കിയ ഹരിയാനയില്‍ വിദേശികള്‍ക്കു ബീഫ് കഴിക്കാന്‍ പ്രത്യേക അനുമതി. വ്യവസായ വളര്‍ച്ചയിലും വിദേശ നിക്ഷേപത്തിലും കണ്ണുവച്ചാണു സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കം. വിദേശ സോഫ്റ്റ്വെയര്‍ കമ്പനികള്‍ ഉള്‍പ്പെടെ നിരവധി വമ്പന്‍ വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഹരിയാനയില്‍ വിദേശികള്‍ ധാരാളം ജോലി ചെയ്യുന്നുണ്ട്. ഇഷ്ടഭക്ഷണം കഴിക്കാന്‍ ഭയമാണെന്ന് ഇവര്‍ സ്വന്തം കമ്പനികളില്‍ നല്‍കിയ പരാതി സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.

നിക്ഷേപസമാഹരണത്തിനായി ജപ്പാനിലെത്തിയ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറോട് വ്യവസായങ്ങള്‍ക്കു സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അന്തരീക്ഷം സംസ്ഥാനത്ത് ഉണ്ടാക്കണമെന്നു ചില പ്രധാന കമ്പനികള്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഓട്ടോ മൊബൈല്‍ മേഖലയില്‍ മാത്രം ഹരിയാന പ്രതീക്ഷിക്കുന്നത്. തുടര്‍ന്നാണ് വിദേശികള്‍ക്കായി ചില സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടതുണ്െടന്നും അതിനു സര്‍ക്കാര്‍ സന്നദ്ധമാണെന്നും ആര്‍എസ്എസ് പ്രചാരകന്‍ കൂടിയായ മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചത്.


ബീഫ് കഴിക്കുന്നതിനോടുള്ള എതിര്‍പ്പ് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തോടുള്ള എതിര്‍പ്പല്ലെന്നും ഹരിയാനാ ജനതയുടെ പൊതുവികാരമാണെന്നും ഖട്ടര്‍ പറഞ്ഞു. ഭക്ഷണകാര്യത്തില്‍ ഓരോരുത്തര്‍ക്കും സ്വന്തമായ ശീലങ്ങളുണ്ടാകുമെന്നും അതിനെ എതിര്‍ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.