ശബരിമലയില്‍ 10നും 50നും ഇടയിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കേണ്െടന്നു സംസ്ഥാനം സുപ്രീംകോടതിയില്‍
ശബരിമലയില്‍ 10നും 50നും ഇടയിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കേണ്െടന്നു സംസ്ഥാനം സുപ്രീംകോടതിയില്‍
Saturday, February 6, 2016 12:28 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യം വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പ്രശ്നമാണെന്നും അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും മുന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്ന നിലപാട് പിന്‍വലിച്ച് യുഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ശബരിമല യില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നതു ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യത എന്ന അവകാശത്തിന് എതിരാണോ സുപ്രീംകോടതിയുടെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

മതപരമായ ആചാരങ്ങളും വിശ്വാസങ്ങളും പിന്തുടരാനുള്ള അവകാശം ഭരണഘടനയുടെ 25, 26 അനുഛേദങ്ങള്‍ ഉറപ്പു നല്‍കുന്നുണ്ട്. അതിനാല്‍, തുല്യത ഉറപ്പാക്കുന്ന ഭരണഘടനയുടെ 14-ാം അനുഛേദ പ്രകാരം വിശ്വാസങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്യാനാവില്ലെന്നും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇക്കാര്യം 1990ല്‍ ഹൈക്കോടതി അംഗീകരിച്ചതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.


എന്നാല്‍, അതിനുശേഷം ഇതിനു വിരുദ്ധമായി മുന്‍ സര്‍ക്കാര്‍ 2007ല്‍ നിലപാട് അറിയിച്ചതിനെക്കുറിച്ച് അറിഞ്ഞതു കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോള്‍ മാത്രമാണെന്നും അതിനാലാണ് പഴയ സത്യവാങ്മൂലം പിന്‍വലിച്ച് പുതിയതു സമര്‍പ്പിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമലയിലെ അയ്യപ്പന്റെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന ക്ഷേത്രം തന്ത്രിമാരുടെ മൊഴി ഹൈക്കോടതി അംഗീകരിച്ചതാണ്.

അയ്യപ്പന്റെ ബ്രഹ്മചര്യത്തിനു കോട്ടം തട്ടാതിരിക്കാനാണ് യുവതികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചിട്ടുള്ളതെന്നു തന്ത്രിമുഖ്യനായ പുതുമന നാരായണന്‍ നമ്പൂതിരിയുടെ മൊഴിയിലുണ്െടന്നും മറ്റുള്ള ക്ഷേത്രങ്ങളിലെ ശാസ്താവ് പ്രതിഷ്ഠകളില്‍ നിന്നു ശബരിമലയിലേതിനു വ്യത്യാസമുണ്െടന്നും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.