അംബേദ്കര്‍ സിനിമയുടെ മൊഴിമാറ്റം: തടസമായതു മമ്മൂട്ടിയെന്നു ജബ്ബാര്‍ പട്ടേല്‍
Saturday, February 6, 2016 12:19 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മമ്മൂട്ടി അഭിനയിച്ചു പ്രശസ്തി നേടിയ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ എന്ന സിനിമ മലയാളത്തിലേക്കു മൊഴിമാറ്റാതിരുന്നത് സൂപ്പര്‍സ്റാറിന്റെ കടുംപിടുത്തം മൂലമെന്നു സംവിധായകന്‍ ജബ്ബാര്‍ പട്ടേല്‍. ഇന്ത്യയിലും വിദേശത്തും ഏറെ പ്രശസ്തി നേടിയ ചിത്രം ഒമ്പതു ഭാഷകളില്‍ പരിഭാഷപ്പെട്ടിട്ടുണ്ട്. എന്നാല്‍, മലയാളികള്‍ തന്റെ ഇംഗ്ളീഷിലുള്ള പ്രകടനം തന്നെ കണ്ടാല്‍ മതിയെന്ന നിലപാടായിരുന്നു മമ്മൂട്ടിക്ക്.

ചിത്രം മലയാളത്തിലേക്കു മൊഴിമാറ്റി ഇറക്കണമെന്നുണ്ടായിരുന്നെങ്കിലും മമ്മൂട്ടി സമ്മതിച്ചില്ലെന്നാണ് ജബ്ബാര്‍ പട്ടേല്‍ ഇന്നലെ ഡല്‍ഹിയില്‍ പറഞ്ഞത്. ഡല്‍ഹിയില്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ വാര്‍ഷിക നാടകോത്സവത്തോടനുബന്ധിച്ചുള്ള മുഖാമുഖത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജബ്ബാര്‍ പട്ടേല്‍. അംബേദ്കര്‍ സിനിമയുടെ വീഡിയോ അവകാശത്തിന്റെ കാലാവധി കഴിഞ്ഞു. പത്തു വര്‍ഷത്തേക്കാണ് ഇതു നല്‍കിയിരുന്നത്. 1999ലാണു സിനിമ പൂര്‍ത്തിയാക്കിയത്. ഇതു സര്‍ക്കാരിന്റെ സിനിമയാണെന്നും ഇനിയുള്ള തീരുമാനങ്ങള്‍ സര്‍ക്കാരിന്റേതാണെന്നും പട്ടേല്‍ വ്യക്തമാക്കി. നാഷണര്‍ ഫിലം ഡവലപ്മെന്റ് കോര്‍പറേഷനാണ് പതിനഞ്ചു വര്‍ഷം മുമ്പു ചിത്രം നിര്‍മിച്ചത്. സിനിമയ്ക്കു നാടകത്തിന്റെ പരിമിതികളെ മറികടക്കാനുള്ള കഴിവുണ്െടന്നും ജബ്ബാര്‍ പട്ടേല്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.