എല്ലാ മെഡി. കോളജിലും അവയവമാറ്റത്തിനു സൌകര്യമൊരുക്കും: കേന്ദ്രസര്‍ക്കാര്‍
Saturday, November 28, 2015 12:26 AM IST
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളജിലും അവയവ മാറ്റത്തിനുള്ള സൌകര്യം ഉണ്ടാക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍. ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതും അവയവ ലഭ്യത കുറഞ്ഞതും ഉയര്‍ത്തുന്ന വെല്ലുവിളി പരിഹരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ വ്യക്തമാക്കി.

നിലവില്‍ രാജ്യത്തെ മെട്രോ നഗരങ്ങളിലെ ആശുപത്രികളില്‍ മാത്രമാണ് അവയവ മാറ്റത്തിനുള്ള സൌകര്യമുള്ളത്. ഇതില്‍ തന്നെ 95 ശതമാനവും സ്വകാര്യ മേഖലയിലാണ്. ഈ സൌകര്യം രാജ്യത്തിന്റെ എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. ഘട്ടം ഘട്ടമായി രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും അവയവ മാറ്റത്തിനുള്ള നടപടികള്‍ സുതാര്യമാക്കി നടപ്പില്‍ വരുത്തുമെന്നും മന്ത്രി ഉറപ്പു നല്‍കി.

മരണശേഷം എല്ലാ ഇന്ത്യക്കാരും അവയവങ്ങള്‍ ദാനം ചെയ്യുമെന്നു പ്രതിജ്ഞ എടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. അവയവദാനം അന്ധവിശ്വാസങ്ങളുടെ പേരില്‍ പലപ്പോഴും തടസപ്പെടുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. അവയവദാനം ദൈവതുല്യമായ പ്രവൃത്തിയാണെന്നും അതു പ്രോത്സാഹിക്കപ്പെടേണ്ടതാണെന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞത്. അവയവദാനം ഒരു ദേശീയ ദൌത്യമായി ഏറ്റെടുത്ത് മരണത്തിലും സഹജീവി സ്നേഹവും മനുഷ്യത്വവും ഉയര്‍ത്തിപ്പിടിക്കുന്നവരാണെന്നു ലോകത്തിനു മുന്നില്‍ കാണിച്ചു കൊടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നടപടികള്‍ക്ക് പലപ്പോഴും സര്‍ക്കാര്‍ തലത്തില്‍ കാലതാമസം നേരിടുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ അര്‍ഥപൂര്‍ണമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

ആശുപത്രികളിലെ പാരാമെഡിക്കല്‍ വിഭാഗത്തിനും അവയവമാറ്റം സംബന്ധിച്ച പരിശീലനം നല്‍കും. അവയവ ദാനത്തെക്കുറിച്ചു ബോധവത്കരണത്തിനായും ഇവരെ നിയോഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.