സൂര്യനെല്ലി: പ്രതികള്‍ക്കു ജാമ്യമില്ലെന്നു സുപ്രീംകോടതി
സൂര്യനെല്ലി: പ്രതികള്‍ക്കു ജാമ്യമില്ലെന്നു സുപ്രീംകോടതി
Wednesday, October 14, 2015 12:41 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സൂര്യനെല്ലി പീഡനകേസിലെ പ്രതികള്‍ക്ക് അടിയന്തരമായി ജാമ്യം അനുവദിക്കാനാവില്ലെന്നു സുപ്രീംകോടതി. ജാമ്യാപേക്ഷയില്‍ അടുത്ത മാര്‍ച്ചില്‍ വിശദമായി വാദം കേള്‍ക്കാമെന്നും ജസ്റീസ് ദീപക് മിശ്ര അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. പീഡനത്തിനിരയായ കുട്ടിയെ ബസിലും ഓട്ടോയിലുമൊക്കെയാണു കൊണ്ടുപോയതെന്ന പ്രതികളുടെ വാദം കണക്കിലെടുക്കുമ്പോള്‍ പെണ്‍കുട്ടിക്കു രക്ഷപ്പെടാനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പെണ്‍കുട്ടി പോയതെന്നു സംശയിക്കുന്നതായും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.

സൂര്യനെല്ലി കേസിലെ പ്രധാന പ്രതി ധര്‍മരാജന്‍ അടക്കമുള്ള ഇരുപത്തിനാലോളം പ്രതികളുടെ ജാമ്യാപേക്ഷയാണ് സുപ്രീംകോടതി പരിഗണിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതല്ലെന്നും ഉഭയസമ്മതത്തോടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു എന്നായിരുന്നു പ്രതികളുടെ വാദം. ഓട്ടോയിലും ബസിലും യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിക്ക് ഒച്ചവയ്ക്കുകയോ രക്ഷപ്പെടാന്‍ ശ്രമം നടത്തുകയോ ചെയ്യാമായിരുന്നു എന്നു പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. ഇതു കണക്കിലെടുത്ത കോടതി, പെണ്‍കുട്ടി പലയിടത്തായി കഴിയുകയും യാത്ര ചെയ്യുകയും ചെയ്തിരുന്ന സന്ദര്‍ഭങ്ങളില്‍ രക്ഷപ്പെടാനുള്ള വഴികളുണ്ടായിരുന്നത് എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്ന് ചോദിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണോ പെണ്‍കുട്ടി പോയതെന്നു സംശയിക്കുന്നതായും ജസ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു.


അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. ക്രൂരമായ പീഡനമാണു നടന്നതെന്നും ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചു. തുടര്‍ന്ന്, അടിയന്തരമായി ജാമ്യം അനുവദിക്കേണ്ട ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, ജാമ്യാപേക്ഷയില്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിശദമായി വാദം കേള്‍ക്കാമെന്നും വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.