കള്ളപ്പണം കടത്തി; ആറുപേര്‍ അറസ്റില്‍
Wednesday, October 14, 2015 12:38 AM IST
ന്യൂഡല്‍ഹി: ബാങ്ക് ഓഫ് ബറോഡയുടെ ഡല്‍ഹി അശോക്വിഹാര്‍ ശാഖ വഴി 6,000 കോടിയിലേറെ രൂപയുടെ കള്ളപ്പണം ഹോങ്കോംഗിലേക്കു കടത്തിയ കേസില്‍ ആറുപേര്‍ അറസ്റിലായി. ബാങ്കിലെ ഒരു അസിസ്റന്റ് ജനറല്‍ മാനേജരും ശാഖയിലെ വിദേശനാണ്യ വിഭാഗത്തിന്റെ ചുമതലക്കാരനും എച്ച്ഡിഎഫ്സി ബാങ്കിലെ ഒരു ജീവനക്കാരനും പിടിയിലായവരില്‍പ്പെടുന്നു.

കഴിഞ്ഞവര്‍ഷം ജൂലൈ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള കാലയളവിലാണ് ഈ പണം കടത്ത്. വ്യാജ കമ്പനികള്‍ ഉണ്ടാക്കി അവയുടെ പേരില്‍ ഹോങ്കോംഗിലെ തങ്ങള്‍ക്കു ബന്ധമുള്ള കമ്പനികളിലേക്കു പണം അയയ്ക്കുകയായിരുന്നു. ഹോങ്കോംഗിലേക്കു കയറ്റുമതിചെയ്യുന്നതിന്റെ പേരിലും അവിടെനിന്ന് ഇറക്കുമതിചെയ്യുന്നതിന്റെ പേരിലും കള്ളപ്പണം കടത്തിയിരുന്നു. ചന്ദന്‍ ഭാട്ടിയ, ഗുര്‍ചരണ്‍ സിംഗ് ധവാന്‍, സഞ്ജയ് അഗര്‍വാള്‍, എജിഎം എസ്.കെ. ഗാര്‍ഗ്, ജൈനിഷ് ദുബെ, എച്ച്ഡിഎഫ്സി ബാങ്കിലെ കമല്‍ കാല്‍റ എന്നിവരാണ് അറസ്റിലായത്.


59 അക്കൌണ്ടുകളിലായി 5,151 കോടി രൂപ അയച്ചതില്‍ 343 കോടി രൂപ മാത്രമേ അശോക്വിഹാര്‍ ശാഖയില്‍ പണമായി അടച്ചുള്ളു. ബാക്കി ചെക്കോ ഡ്രാഫ്റ്റോ വഴി എത്തിയതാണ്.ഇന്ത്യയിലും ഹോങ്കോംഗിലും വ്യാജ കമ്പനികള്‍ ഉണ്ടാക്കി വ്യാജ വ്യാപാര ഇടപാടുരേഖകള്‍ തയാറാക്കുന്നതില്‍ ഒരേപോലെ പങ്കാളികളായിരുന്നു പ്രതികള്‍. എച്ച്ഡിഎഫ്സി ബാങ്കിലെ ആള്‍ ഓരോ ഡോളര്‍ അയയ്ക്കുന്നതിനും 30 മുതല്‍ 50 വരെ പൈസ കമ്മീഷന്‍ വാങ്ങിയിരുന്നു.

അശോക് വിഹാര്‍ ശാഖയ്ക്കു വിദേശനാണ്യ ഇടപാടിന് അനുമതി കിട്ടിയത് 2013-ലാണ്. ഒരു വര്‍ഷത്തിനുശേഷം ഇത്ര വലിയ തുകയുടെ വിദേശ ഇടപാട് ശാഖയില്‍ നടന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നുള്ള അന്വേഷണമാണു ഹവാല ഇടപാട് വെളിച്ച ത്താക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.