പെരിഞ്ഞനം ഇരട്ടക്കൊലപാതകം: റിപ്പര്‍ ജയാനന്ദനെ വെറുതെവിട്ടതു സുപ്രീം കോടതി ശരിവച്ചു
പെരിഞ്ഞനം ഇരട്ടക്കൊലപാതകം: റിപ്പര്‍ ജയാനന്ദനെ വെറുതെവിട്ടതു സുപ്രീം കോടതി ശരിവച്ചു
Friday, October 9, 2015 12:29 AM IST
ന്യൂഡല്‍ഹി: പെരിഞ്ഞനം ഇരട്ട കൊലപാതക കേസില്‍ റിപ്പര്‍ ജയാനന്ദനെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. ജസ്റീസ് പ്രഫുല്ലചന്ദ്ര ഘോഷ് അധ്യക്ഷനായ ബെഞ്ചിന്റേതാണു നടപടി. കേസുകളെ വൈകാരികമായി കാണരുതെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാകണം വിധി പ്രസ്താവിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

2004 ഒക്ടോബര്‍ മൂന്നിനു തൃശൂര്‍ പെരിഞ്ഞനത്ത് കളപ്പുരയ്ക്കല്‍ സഹദേവന്‍, ഭാര്യ നിര്‍മല എന്നിവരെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയെന്ന കേസില്‍ 2008ല്‍ വിചാരണ കോടതി റിപ്പര്‍ ജയാനന്ദനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍, ജയാനന്ദന്റെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി 2011ല്‍ വെറുതെ വിടുകയായിരുന്നു. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചത്.


പെരിഞ്ഞനം ഇരട്ട കൊലപാതകം അടക്കം ഏഴ് കൊലപാതക കേസുകളിലും 14 കവര്‍ച്ച കേസുകളിലും പ്രതിയാണ് തൃശൂര്‍ മാള പള്ളിപ്പുറം ചെന്തുരത്തിയില്‍ കുറുപ്പന്‍ പറമ്പില്‍ ജയാനന്ദന്‍. ഒരു കൊലപാതക കേസില്‍ വധശിക്ഷ ലഭിച്ച ഇയാള്‍ ജയിലില്‍ തന്നെയാണ്. തിരുവനന്തപുരം പൂജപ്പുര ജയിലില്‍ നിന്നു ചാടിയ റിപ്പര്‍ ജയാനന്ദനെ തൊട്ടുപിന്നാലെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.