സോംനാഥ് ഭാരതിയുടെ ജുഡീഷല്‍ കസ്റഡി നീട്ടി; മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
സോംനാഥ് ഭാരതിയുടെ ജുഡീഷല്‍ കസ്റഡി നീട്ടി; മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
Tuesday, October 6, 2015 12:36 AM IST
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി എംഎല്‍എയും ഡല്‍ഹി മുന്‍നിയമമന്ത്രിയുമായ സോംനാഥ് ഭാരതിയുടെ ജുഡീഷല്‍ കസ്റഡി ഒക്ടോബര്‍ 19 വരെ മജിസ്ട്രേറ്റ് കോടതി നീട്ടി.

ഭാര്യ ലിപിക മിത്ര സമര്‍പ്പിച്ചിരിക്കുന്ന ഗാര്‍ഹിക പീഡന-വധശ്രമ പരാതിയെത്തുടര്‍ന്നു ജുഡീഷല്‍ കസ്റഡിയില്‍ കഴിയുന്ന സോംനാഥ് ഭാരതി സുപ്രീംകോടതിയില്‍ ഇന്നലെ രാവിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും തള്ളി.

കേസ് ഒത്തുതീര്‍ക്കാന്‍ താത് പര്യപ്പെടുന്നില്ലെന്നു സുപ്രീംകോടതിയെ ലിപിക അറിയിച്ചതിനെത്തുടര്‍ന്നാണു ചീഫ് ജസ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

എന്നാല്‍, ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്നു സുപ്രീംകോടതി വിധിച്ചു. ഇതിനെത്തുടര്‍ന്ന് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഭാരതി ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി ഇന്നു പരിഗണിക്കും.


ഇന്നലെ രാവിലെ മെട്രോപോലീറ്റന്‍ മജിസ്ട്രേറ്റ് മനികയാണു ജുഡീഷല്‍ കസ്റഡി 14 ദിവസത്തേക്കൂടി നിട്ടീയത്. രാവിലെ മുതല്‍ കേസ് പരിഗണിച്ച സമയംവരെ തനിക്കു ഭക്ഷണം ലഭിച്ചിട്ടില്ലെന്നു വാദത്തിനിടെ അദ്ദേഹം കോടതിയെ അറിയിച്ചു.

ഇതേത്തുടര്‍ന്ന് അധികൃതരോടും ജയില്‍ സൂപ്രണ്ടിനോടും കോടതി വിശദീകരണം തേടി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു കത്തെഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ജയില്‍ അധികൃതരെ സമീപിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.