സ്വച്ഛ് ഭാരത് അഭിയാന്‍ മേധാവി വിജയലക്ഷ്മി ജോഷി സ്ഥാനമൊഴിയുന്നു
Friday, September 4, 2015 12:10 AM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന്റെ മേധാവി വിജയലക്ഷ്മി ജോഷി സ്ഥാനമൊഴിയുന്നു. പദ്ധതി ആരംഭിച്ചു പത്തു മാസം പിന്നിടുമ്പോഴാണ് കേന്ദ്ര കുടിവെള്ള, ശുചീകരണ സെക്രട്ടറി കൂടിയായ ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥ വിരമിക്കാന്‍ വര്‍ഷങ്ങളുള്ളപ്പോള്‍ തന്നെ സേവനം മതിയാക്കുന്നത്. പ്രധാനമന്ത്രിയുടെ അതൃപ്തിക്കിരയായ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എല്‍.സി. ഗോയലിനെ നീക്കിയതിനു പിന്നാലെയാണു സുപ്രധാന പദവിയില്‍ നിന്നു മറ്റൊരു ഐഎഎസുകാരി കൂടി സ്ഥാനമൊഴിയുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനു പ്രഖ്യാപിച്ച സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതി വേണ്ടത്ര വിജയിക്കാനായില്ലെന്നതില്‍ നരേന്ദ്ര മോദിക്ക് അതൃപ്തി ഉണ്െടന്ന വിവരം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് സ്വയം വിരമിക്കാനുള്ള കത്ത് വിജയലക്ഷ്മി ജോഷി സമര്‍പ്പിച്ചത്.

ഇതു കേന്ദ്രമന്ത്രി ചൌധരി ബീരേന്ദര്‍ സിംഗ് കാബിനറ്റ് സെക്രട്ടേറിയറ്റിനു കൈമാറി. വ്യക്തിപരമായ കാര്യങ്ങളാണു വിരമിക്കലിനു പിന്നിലെന്നു മന്ത്രാലയ വക്താവ് വ്യക്തമാക്കി. എന്നാല്‍, പ്രധാനമന്ത്രി പിടിമുറുക്കുന്നതിന്റെ ഭാഗമായാണു തുടര്‍ച്ചയായി ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം ഉണ്ടാകുന്നതെന്നും വിരമിക്കലുകള്‍ ഉണ്ടാകുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇക്കഴിഞ്ഞ 31നാണു കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എല്‍.സി. ഗോയല്‍ പ്രധാനമന്ത്രിയുടെ അതൃപ്തിയെത്തുടര്‍ന്ന് സ്വയം വിരമിച്ചിത്. ഗോയലിന്റെ ആവശ്യം അംഗീകരിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തത്സ്ഥാന ത്തേക്ക് രാജീവ് മെഹ്റിഷിയെ നിയമിച്ചു. തുടര്‍ന്ന് അന്നു വൈകുന്നേരം തന്നെ ഗോയലിനെ ഇന്ത്യാ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്റെ അധ്യക്ഷനായും നിയമിച്ചെങ്കിലും അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.