കസ്തൂരിരംഗന്‍: കേന്ദ്രത്തിനും കേരളത്തിനും ഹരിത ട്രൈബ്യൂണല്‍ നോട്ടീസ്
കസ്തൂരിരംഗന്‍: കേന്ദ്രത്തിനും കേരളത്തിനും ഹരിത ട്രൈബ്യൂണല്‍ നോട്ടീസ്
Friday, September 4, 2015 12:02 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ കേരളത്തിനുവേണ്ടി അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിനും കേരളത്തിനും ദേശീയ ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചു. പശ്ചിമഘട്ട മേഖലയുടെ അതിര്‍ത്തി നിര്‍ണയിക്കുകയോ പരിസ്ഥിതിലോല മേഖല (ഇഎസ്എ) ഏതെല്ലാമെന്നു വ്യക്തമാക്കുകയോ ചെയ്യാതെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നടത്തുന്ന നടപടികള്‍ ഏകപക്ഷീയവും അന്യായവുമാണെന്നു ചൂണ്ടിക്കാട്ടി ഇടുക്കിയിലെ പശ്ചിമഘട്ട സംരക്ഷണസമിതി നല്‍കിയ ഹര്‍ജിയിലാണു ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിന്റെ നടപടി. രണ്ടാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കാനാണു നിര്‍ദേശം.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനായി പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ സാധുത അവസാനിക്കാറായിട്ടും കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായ നടപടികളുമായാണു മുന്നോട്ടുപോകുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്ന പ്രാദേശിക സ്ഥലപരിശോധനകള്‍ പൂര്‍ത്തിയാക്കി കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച് തീരുമാനമെടുക്കാമെന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍, പശ്ചിമഘട്ട മേഖലയിലെ മറ്റു സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന പേരില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതു വൈകിപ്പിക്കുന്നതു നിയമപരമല്ലെന്നും പശ്ചിമഘട്ട സംരക്ഷണ സമിതിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.


മുഖ്യമന്ത്രിയുടെ സംഘം ഇന്നു മറുപടി നല്‍കും

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനായി പരിസ്ഥിതി ലോല മേഖല നിര്‍ണിയിക്കുന്നതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച സംശയങ്ങള്‍ക്കു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു വിശദീകരണം നല്‍കും. ഇന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറുമായി നടത്തുന്ന ചര്‍ച്ചയിലാണ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്കുന്നത്. ഇഎസ്എ നിര്‍ണയിക്കുന്നതിനു വില്ലേജ് അടിസ്ഥാനത്തില്‍ സര്‍വേ നമ്പര്‍ മാനദണ്ഡമാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിനു ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി സമര്‍പ്പിച്ച ഭൂപടം അംഗീകരിക്കണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. ഇക്കാര്യത്തിലുള്ള കേന്ദ്രത്തിന്റെ സംശയങ്ങള്‍ നീക്കാനാണ് ഇന്നു ചര്‍ച്ച നടത്തുന്നത്. സംസ്ഥാന വനം-പരിസ്ഥിതി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചര്‍ച്ചയില്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.