കുംത ടാങ്കര്‍ ദുരന്തം: മരണം നാലായി
Friday, September 4, 2015 12:15 AM IST
കാര്‍വാര്‍(കര്‍ണാടക): മംഗളൂരു-ഗോവ ദേശീയപാതയില്‍ ഉത്തരകന്നഡ ജില്ലയിലെ കുംതയ്ക്കടുത്ത ബാര്‍ഗിയില്‍ കഴിഞ്ഞ ചൊവ്വാഴ്ച പാചകവാതക ടാങ്കര്‍ മറിഞ്ഞു തീപിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.

മണിപ്പാല്‍ കസ്തുര്‍ബ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 32 വയസുകാരി ഇന്നലെ മരിച്ചതോടെയാണു മരണസംഖ്യ ഉയര്‍ന്നത്. ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജയശ്രീ പാട്ഗാര്‍(55), മകന്‍ ഭാരത്(25), ജയശ്രീയുടെ മാതാവ് നാഗവേണി ജാത്തു പാട്ഗര്‍(84) എന്നിവരാണു മരിച്ച മറ്റുള്ളവര്‍. ജയശ്രീയുടെ ഭര്‍ത്താവും ഫോറസ്റ് ഡെപ്യൂട്ടി റേഞ്ച്് ഓഫീസറുമായ ശ്രീകാന്ത് ഷേഷു പട്ഗര്‍, മകന്‍ ധീരജ് എന്നിവരടക്കം പത്തുപേര്‍ മണിപ്പാല്‍ കസ്തുര്‍ബ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്.


മംഗളൂരുവില്‍നിന്നു ഗോവയിലേക്കു നിറയെ പാചകവാതകവുമായി പോകുകയായിരുന്ന ബുള്ളറ്റ് ടാങ്കര്‍ ചൊവ്വാഴ്ച രാവിലെ 5.30തോടെ നിയന്ത്രണം വിട്ട് മറിയുകയും തീപിടിച്ചു പൊട്ടിത്തെറിക്കുകയും ചെയ്തു. സംഭവത്തില്‍ ആറു വീടുകള്‍ പൂര്‍ണമായി കത്തിനശിക്കുകയും നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കു ജീവഹാനി സംഭവിക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.