കല്‍ബുര്‍ഗി വധം: അന്വേഷണത്തിനു മഹാരാഷ്ട്ര പോലീസും
Thursday, September 3, 2015 12:25 AM IST
ബംഗളൂരു: കര്‍ണാടകയിലെ പുരോഗമന സാഹിത്യകാരന്‍ എം. എം. കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സിഐഡി അന്വേഷണത്തില്‍ മഹാരാഷ്ട്ര സിഐഡിയും പങ്കാളിയാകും. മഹാരാഷ്ട്രയിലെ യുക്തിവാദികളായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാഭോല്‍ക്കര്‍ എന്നിവരുടെ മരണവുമായി കേസിനു ബന്ധമുണ്േടാ എന്നാണ് ഇരുസംസ്ഥാനങ്ങളും അന്വേഷിക്കുന്നത്.

മഹാരാഷ്ട്ര പോലീസിന്റെ സിഐഡി സംഘം കഴിഞ്ഞ ദിവസം ധര്‍വാഡ് സന്ദര്‍ശിച്ചു. കേസില്‍ കര്‍ണാടക സര്‍ക്കാര്‍ സിഐഡി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കേസ് സിബിഐക്കു വിടാനും തീരുമാനമായിരുന്നു. സിഐഡിയെക്കൂടാതെ സംസ്ഥാന പോലീസിന്റെ ഏഴു പ്രത്യേക സംഘങ്ങളാണുകേസ് അന്വേഷിക്കുന്നത്.

പന്‍സാരെയുടെയും ദാഭോല്‍ക്കറുടെയും കൊലപാതകം സംബന്ധിച്ച വിവരങ്ങളും രേഖാചിത്രങ്ങളും മഹാരാഷ്ട്ര പോലീസ് കര്‍ണാടക സിഐഡിക്കു കൈമാറും. മഹാരാഷ്ട്ര പോലീസില്‍നിന്നു ലഭിക്കുന്ന സൂചനകളും അന്വേഷണത്തിന് ഉപയോഗിക്കുമെന്നു ഹുബ്ബല്ലി- ധര്‍വാഡ് പോലീസ് കമ്മീഷണര്‍ പാണ്ഡുരംഗ് എച്ച്. റാണെ അറിയിച്ചു. കൊലപാതകികള്‍ സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരാണെന്നാണു പോലീസ് നിഗമനം.


ഈയാഴ്ച അവസാന ത്തോ ടെ കേസ് സംബ ന്ധിച്ച ഒരു നിഗമന ത്തില്‍ എത്തിച്ചേരാന്‍ കഴിയും- അദ്ദേഹം അറിയിച്ചു. വിഗ്രഹാരാധനയ്ക്കും അന്ധവിശ്വാ സങ്ങള്‍ക്കുമെതിരേ നിലപാടെടുത്തിരുന്ന കല്‍ബുര്‍ഗി ഞായറാഴ്ച രാവിലെ 8.40നാണ് വെടിയേറ്റു മരിച്ചത്. ധാര്‍വാഡ് നഗ രത്തിലെ കല്യാണ്‍ നഗറിലുള്ള വീട്ടില്‍ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ ബൈക്കിലെത്തിയ രണ്ടംഗ സംഘം അദ്ദേഹത്തെ വെടിവച്ചുവീഴ്ത്തുകയായിരുന്നു.

സംഭവത്തിനു പിന്നില്‍ സംഘപരിവാര്‍ സംഘടനയായ ബജ്രംഗ്ദള്‍ ആണെന്നാണ് അനുമാനം. ഹംപിയിലെ കന്നഡ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായിരുന്നു കല്‍ബുര്‍ഗി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.