ബിഹാര്‍ തെരഞ്ഞെടുപ്പ്: എന്‍ഡിഎ യോഗത്തില്‍ തീരുമാനമായില്ല
Tuesday, September 1, 2015 12:29 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎയിലെ സീറ്റു വിഭജനത്തിനായി ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. സീറ്റുവിഭജനം ചര്‍ച്ച ചെയ്യാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ ഇന്നലെ ഡല്‍ഹിയില്‍ നടന്ന മുന്നണി യോഗത്തിലാണു ചെറുകക്ഷികള്‍ പിടിവാശി തുടര്‍ന്നതിനാല്‍ സമവായമാകാതെ പിരിഞ്ഞത്. എന്നാല്‍, അടുത്തയാഴ്ച സീറ്റുകള്‍ സംബന്ധിച്ചു ധാരണയാകുമെന്നു യോഗശേഷം മന്ത്രി രാംവിലാസ് പസ്വാന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് സഖ്യം നേരത്തേ തന്നെ സീറ്റു വിഭജനത്തില്‍ ധാരണയിലെത്തിയിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിനെ സഖ്യത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതിലും മുന്‍ വൈരിയായ ലാലു പ്രസാദ് യാദവും കോണ്‍ഗ്രസും സമ്മതിക്കുകയും ചെയ്തു. ഞായറാഴ്ച നടന്ന മഹാറാലിയില്‍ സോണിയഗാന്ധിയും നിതീഷും ലാലുവും ഒരേ വേദിയില്‍ അണിനിരക്കുകയും ചെയ്തു. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നാണു ബിജെപിയുടെ തീരുമാനം.


ബിഹാറില്‍ ഒറ്റയ്ക്കു ഭരിക്കാന്‍ കഴിയുമെന്നും അതിനാല്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്നുമാണു ബിജെപിയുടെ നിലപാട്. കുറഞ്ഞതു 160 സീറ്റുകളെങ്കിലും വേണമെന്നതാണു ബിജെപിയുടെ ആവശ്യം. എന്നാല്‍, ഇക്കാര്യം അമിത് ഷാ അതേപടി യോഗത്തില്‍ പറഞ്ഞതുമില്ല. തങ്ങള്‍ മത്സരിച്ചിരുന്നതും തങ്ങള്‍ക്കു അവകാശപ്പെട്ടതുമായ സീറ്റുകള്‍ വിട്ടുനല്‍കാന്‍ തയാറല്ലെന്ന നിലപാടില്‍ ഘടകകക്ഷികളും യോഗത്തില്‍ ഉറച്ചുനിന്നു. ബിജെപിയുടെ സഖ്യകക്ഷികളായ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി (എല്‍ജെപി), രാഷ്ട്രീയ ലോക്സമത പാര്‍ട്ടി എന്നീ പാര്‍ട്ടികളാണു സീറ്റിന്റെ കാര്യത്തില്‍ ഇന്നലെ വിട്ടുവീഴ്ചയ്ക്കു തയാറാകാതിരുന്നത്. എല്‍ജെപിക്കു 74 സീറ്റുകള്‍ വേണമെന്നു യോഗത്തില്‍ പസ്വാന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്കു 67 സീറ്റുകള്‍ കിട്ടണമെന്നു രാഷ്ട്രീയ ലോക്സമത പാര്‍ട്ടി നേതാവ് ഉപേന്ദ്ര കുശ്വാഹ വ്യക്തമാക്കി. ശേഷിക്കുന്ന 102 സീറ്റുകളില്‍ ബിജെപിക്കു മത്സരിക്കാമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.