പണിമുടക്കില്‍നിന്നു ബിഎംഎസ് പിന്‍മാറി
Sunday, August 30, 2015 12:06 AM IST
ന്യൂഡല്‍ഹി: സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച സെപ്റ്റംബര്‍ രണ്ടിലെ ദേശീയ പണിമുടക്കില്‍നിന്നും ബിജെപി അനുകൂല സംഘടനയായ ബിഎംഎസ് പിന്മാറി. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന സംഘടന കോര്‍ കമ്മിറ്റി യോഗത്തിലാണ് ബിഎംഎസ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

തൊഴിലാളി യൂണിയനുകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കുന്നതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ ആറുമാസത്തെ സമയം ചോദിച്ചതു കണക്കിലെടുത്തു പണിമുടക്കില്‍ തങ്ങള്‍ പിന്‍മാറുമെന്നു ബിഎംഎസ് കഴിഞ്ഞ ദിവസം തന്നെ സൂചന നല്‍കിയിരുന്നു.
പതിനൊന്നു യൂണിയനുകളുടെ സംയുക്ത യോഗത്തിലും ബിഎംഎസ് ഇക്കാര്യം ഉന്നയിച്ചിരുന്നു. അടിസ്ഥാന ആവശ്യങ്ങളോട് സര്‍ക്കാര്‍ അനുഭാവത്തോടെ സമീപിച്ചതിനാല്‍ ചര്‍ച്ചകള്‍ തുടരാനും സമരപരിപാടികളില്‍നിന്നു പിന്മാറുകയാണെന്നും ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ വ്യക്തമാക്കി.

ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി തുടങ്ങി പതിനൊന്നു യൂണിയനുകള്‍ സംയുക്തമായും വിവിധ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഫെഡറേഷനുകളും ചേര്‍ന്ന് ആഹ്വാനം ചെയ്തിരുന്ന പണിമുടക്കില്‍ 40 കോടി തൊഴിലാളികള്‍ പങ്കെടുക്കുമെന്നാണു കരുതിയിരുന്നത്.


കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ രണ്ടിലെ ദേശീയ പണിമുടക്കുമായി മുന്നോട്ടു പോകുമെന്നു സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തൊഴില്‍നിയമ ഭേദഗതികള്‍ പിന്‍വലിക്കുക, വിദേശനിക്ഷേപം അനുവദിക്കാതിരിക്കുക, കരാര്‍ നിയമനം അവസാനിപ്പിക്കുക, ഭൂമിയേറ്റെടുക്കല്‍ ഭേദഗതി പിന്‍വലിക്കുക, വിലക്കയറ്റം തടയുക, സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുക, പൊതുവിതരണം ശക്തിപ്പെടുത്തുക, മിനിമം കൂലി 15,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പണിമുടക്ക്.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും തൊഴിലാളി മന്ത്രി ബന്ദാരു ദത്താത്രേയയും ഉള്‍പ്പെടെ അഞ്ചു കേന്ദ്രമന്ത്രിമാരുടെ മന്ത്രിതല സമിതി തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന വിഷയങ്ങള്‍ തന്നെയാണ് ഇപ്പോള്‍ തൊഴിലാളി യൂണിയനുകള്‍ ഉന്നയിച്ചിരിക്കുന്നതെന്നാണു സര്‍ക്കാരിന്റെ ന്യായീകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.