ചൈനീസ് സര്‍ക്കാര്‍ ഓഹരികളെ ഉയര്‍ത്തി
Friday, August 28, 2015 11:54 PM IST
മുംബൈ/ഷാംഗ്ഹായ്: ചൈനീസ് ഗവണ്‍മെന്റ് വലിയ തോതില്‍ ഇടപെട്ടതിനെത്തുടര്‍ന്നു ചൈനയിലെ ഓഹരി സൂചികകള്‍ ഇന്നലെ ശക്തമായി തിരിച്ചുകയറി. തുടര്‍ച്ചയായ ആറു ദിവസത്തെ തകര്‍ച്ചയ്ക്കു വിരാമമിട്ട് ഇന്നലെ 5.3 ശതമാനം ഉയര്‍ന്നാണു ഷാംഗ്ഹായ് സൂചിക ക്ളോസ് ചെയ്തത്. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലെ ഓഹരി സൂചികകള്‍ ഇന്നലെ രണ്ടു ശതമാനം കയറി.

ചൈനീസ് സര്‍ക്കാര്‍ ഓഹരികള്‍ വാങ്ങാന്‍ പൊതുമേഖലാ സ്ഥാപനമായ ചൈന സെക്യൂരിറ്റീസ് ഫിനാന്‍സ് കോര്‍പറേഷന് 40,000 കോടി ഡോളര്‍ (26 ലക്ഷം കോടി രൂപ) നല്‍കി. ഇതുപയോഗിച്ച് വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ വിലകള്‍ ഉയര്‍ത്തുകയായിരുന്നു.

അടുത്ത വ്യാഴാഴ്ച ചൈന രണ്ടാം ലോകമഹായുദ്ധ വിജയത്തിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ഓഹരികളെ ഉയര്‍ത്തിയത്. ജൂണ്‍ പകുതിയിലെ അത്യുന്നതിയില്‍നിന്ന് 42 ശതമാനം താഴെയായിരുന്നു ഇന്നലെ ചൈനീസ് ഓഹരിസൂചികകള്‍. വാര്‍ഷികത്തോടനുബന്ധിച്ച് വലിയൊരു മിലിട്ടറി പരേഡുണ്ട്.


അതിനെ പ്രസിഡന്റ് ഷി ചിന്‍പിംഗ് അഭിസംബോധനചെയ്യും. അപ്പോഴേക്കു കമ്പോളങ്ങള്‍ ഭദ്രനിലയിലാക്കുകയാണു ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.

ഇന്ത്യയില്‍ സെന്‍സെക്സ് ഇന്നലെ 516.53 പോയിന്റ് (2.01 ശതമാനം) കയറി 26,231.19 ല്‍ ക്ളോസ് ചെയ്തു. നിഫ്റ്റി 157.1 പോയിന്റ് കയറി 7948.95 ല്‍ ക്ളോസ് ചെയ്തു.

ഇന്ത്യന്‍ രൂപ ഇന്നലെ നേരിയ തോതില്‍ കയറി. ഡോളര്‍ വില 10 പൈസ കുറഞ്ഞ് 66.04 രൂപയിലെത്തി.

സ്വര്‍ണവില കേരളത്തില്‍ പവന് 160 രൂപ കുറഞ്ഞ് 20,080 രൂപയായി. രാജ്യാന്തര വിപണിയില്‍ ഇന്നലെ വില കാര്യമായി മാറിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.