വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍: സര്‍ക്കാരിന്റെ പിന്‍വാതില്‍ നീക്കം പാളി
Thursday, August 27, 2015 12:39 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കുന്നത് ഉടന്‍ പ്രഖ്യാപിക്കാനുള്ള മോദി സര്‍ക്കാരിന്റെ പിന്‍വാതില്‍ നീക്കം പാളി. പെന്‍ഷന്‍ വ്യവസ്ഥകളില്‍ ചില്ലറ മാറ്റങ്ങളെന്നു ചൂണ്ടിക്കാട്ടി കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് വഴി സര്‍ക്കാര്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ വിമുക്ത ഭടന്‍മാര്‍ തള്ളിക്കളയുകയായിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം പ്രതീക്ഷിച്ചപോലെ നാളെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഉണ്ടാകില്ലെന്നാണു സൂചന.

ആവശ്യപ്പെടുന്ന വ്യവസ്ഥകളില്‍ ചില്ലറ മാറ്റങ്ങള്‍ എന്നു പറഞ്ഞായിരുന്നു നിരാഹാരം ഉള്‍പ്പടെ സമരം ശക്തമാക്കിയ വിമുക്ത ഭടന്‍മാരെ ഇന്നലെ സര്‍ക്കാര്‍ സമീപിച്ചത്. എന്നാല്‍, സര്‍ക്കാര്‍ പറഞ്ഞ ചില്ലറ മാറ്റങ്ങള്‍ തങ്ങളുടെ ആവശ്യങ്ങളില്‍ നിന്നും ഏറെ ദൂരം പിന്നോട്ടു പോയതായി തിരിച്ചറിഞ്ഞ വിമുക്തഭടന്‍മാര്‍ പിന്‍വാതിലടച്ചു സര്‍ക്കാരിന്റെ നീക്കത്തിനു തടയിടുകയായിരുന്നു.

2014ലെ ശമ്പളക്കമ്മീഷന്‍ അടിസ്ഥാനം ആക്കണമെന്ന ആവശ്യത്തിനു പകരം 2011 വര്‍ഷത്തെ അടിസ്ഥാനമാക്കാമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ടു വെച്ച ഒരു നിര്‍ദേശം. അതു കൂടാതെ വര്‍ഷാവര്‍ഷം മൂന്നു ശതമാനം വര്‍ധന നടപ്പാക്കാനാവില്ല. മുന്‍കാല പ്രാബല്യം എന്നത് 2014 ഏപ്രില്‍ ഒന്ന് എന്നതില്‍ നിന്നും 2015 ഏപ്രില്‍ ഒന്നിലേക്കു മാറ്റണമെന്നുമായിരുന്നു ചില്ലറ മാറ്റങ്ങള്‍ എന്നു പറഞ്ഞു സര്‍ക്കാര്‍ വിമുക്ത ഭടന്‍മാര്‍ക്കു മുന്നില്‍ വെച്ച വ്യവസ്ഥ വ്യത്യാസങ്ങള്‍.


എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ തങ്ങള്‍ ആവശ്യപ്പെടുന്ന ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ വ്യവസ്ഥകളില്‍ നിന്നും ഏറെ പിന്നോട്ടു പോകുമെന്നും പെന്‍ഷന്‍ തുകയില്‍ കാര്യമായ കുറവു വരുമെന്നും തിരിച്ചറിഞ്ഞ വിമുക്ത ഭടന്‍മാര്‍ സര്‍ക്കാര്‍ നിര്‍ദേശം തള്ളിക്കളയുകയായിരുന്നു.

വിമുക്തഭടന്‍മാരുടെ പ്രതിനിധികളും ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗുമായി രണ്ടു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷമാണു സര്‍ക്കാര്‍ നിര്‍ദേശം തള്ളിക്കളയുന്നത്. 1965ലെ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചു നാളെ പദ്ധതി നടപ്പാക്കുന്നത് പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം സൂചനയുണ്ടായിരുന്നു.

പദ്ധതി നടപ്പാക്കുന്നതു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു ആറു വിമുക്ത ഭടന്‍മാര്‍ നിരാഹാരമിരിക്കുന്നതില്‍ കേണല്‍ പുഷ്പേന്ദര്‍ സിംഗ്, ഹവീല്‍ദാര്‍ അശോക് ചവാന്‍ എന്നിവര്‍ ആശുപത്രിയിലാണ്. ഹവീല്‍ദാര്‍ മേജര്‍ സിംഗ്, മേജര്‍ പിയര്‍ ചന്ദ്, നായിക് ഉദയ് സിംഗ്, ഹവീല്‍ ദാര്‍ സാഹിബ് സിംഗ് എന്നിവരായിരുന്നു ഇന്നലെ നിരാഹാര പന്തലില്‍ ഉണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.