പാര്‍ലമെന്റ് സ്തംഭനം; സര്‍വകക്ഷിയോഗം പരാജയം
Tuesday, August 4, 2015 12:20 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സ്തംഭനം തുടര്‍ന്നു കൊണ്ടിരിക്കെ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം പരാജയപ്പെട്ടു. പാര്‍ലമെന്ററികാര്യ മന്ത്രി എം. വെങ്കയ്യനായിഡു ഇന്നലെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതിപക്ഷം മന്ത്രിമാരുടെ രാജിയില്ലാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു.

പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളില്‍ ചര്‍ച്ച ചെയ്യുകയാണെങ്കില്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കാമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍, കോണ്‍ഗ്രസിനൊപ്പം ഇടതു പാര്‍ട്ടികളും ബിഎസ്പി, ജെഡിയു കക്ഷികളും മന്ത്രിമാരുടെ രാജിയെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ രാജിയാവശ്യപ്പെട്ടു ബിജെപിക്കൊപ്പം നിലയുറപ്പിച്ച കാര്യം ജെഡിയു നേതാവ് ശരദ് യാദവ് ചൂണ്ടിക്കാട്ടി. സഭാ നപടികള്‍ തടസപ്പെടുത്തുംവിധം ബിജെപിയും പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്െടന്നു കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ആ പാരമ്പര്യം ലംഘിക്കുകയാണു വേണ്ടതെന്നായിരുന്നു ശിവസേന എംപി സഞ്ജയ് റാവത്തിന്റെ മറുപടി.


എല്ലാ വിഷയങ്ങളിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാണെന്നു വ്യക്തമാക്കിയ വെങ്കയ്യ നായിഡു മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിയായ സുഷമ സ്വരാജിനെതിരേ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നും പറഞ്ഞു.

പാര്‍ലമെന്റ് സ്തംഭനം പരിഹരിക്കാന്‍ നേരത്തേ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗവും പരാജയപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.