ഇന്ത്യക്കാരുടെ മോചനത്തിനു ശ്രമം തുടരുന്നു
Tuesday, August 4, 2015 12:20 AM IST
ന്യൂഡല്‍ഹി: ലിബിയയില്‍ ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യക്കാരുടെ മോചനത്തിന് ശ്രമം തുടരുന്നു. തെലുങ്കാനയിലെ തിരുമലഗിരിയിലെ ബല്‍റാം കിഷന്‍, ആന്ധപ്രദേശിലെ ശ്രീകാകുളം സ്വദേശി ഗോപീകൃഷ്ണ എന്നിവരാണ് ഇപ്പോള്‍ ഐഎസ് തടവിലുള്ളത്. നാല് അധ്യാപകരെയാണ് ഐഎസ് തട്ടിക്കൊണ്ടുപോയത്. ഇവരില്‍ രണ്ടുപേരെ വിട്ടയച്ചിരുന്നു. അവര്‍ ഇന്ന് ഇന്ത്യയിലെത്തുമെന്നു കരുതപ്പെടുന്നു. ഐഎസും അന്തരിച്ച സ്വേച്ഛാധിപതി ഗദ്ദാഫിയുടെ അനുയായികളും തമ്മിലുള്ള യുദ്ധം ശക്തമായി തുടരുകയാണ്.

ലിബിയയില്‍നിന്നു ടുണീഷ്യവഴി ഇന്ത്യയിലേക്കു മടങ്ങുമ്പോഴാണ് ജൂലൈ 29ന് ഐഎസ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. തൊഴില്‍മന്ത്രി ബന്ദാരു ദത്രേയ ഇന്നലെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ സന്ദര്‍ശിച്ച് ഐഎസ് തടവിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കുവാന്‍ അഭ്യര്‍ഥിച്ചു. കോണ്‍ഗ്രസ്, ടിആര്‍എസ്, വൈഎസ്ആര്‍കോണ്‍ഗ്രസ് നേതാക്കളും ബന്ദികളുടെ മോചനത്തിന് കഴിയുന്നതൊക്കെയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ലിബിയയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ബന്ധപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.