സര്‍വകലാശാലാ പ്രവേശനത്തിനു വ്യാജരേഖ; നാലുപേര്‍ പിടിയില്‍
Friday, July 31, 2015 12:40 AM IST
ന്യൂഡല്‍ഹി: വ്യാജരേഖകള്‍ ഉപയോഗിച്ചു ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നടത്തുന്ന റാക്കറ്റിലെ നാലുപേര്‍ പിടിയില്‍. സുനില്‍ പന്‍വാര്‍, മുഹമ്മദ് സുബൈര്‍, പ്രവീണ്‍ ഝാ, രഞ്ജിത് ഖുറാന എന്നിവരാണു ഡല്‍ഹി ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. വ്യാജ മാര്‍ക്ക് ഷീറ്റുകളും മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യാജ സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ രേഖകള്‍ ഉപയോഗിച്ചാണ് ഇവര്‍ യോഗ്യതയില്ലാത്ത വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നേടിക്കൊടുത്തിരുന്നതെന്നു ക്രൈം ബ്രാഞ്ച് എസിപി കെ.പി.എസ്. മല്‍ഹോത്ര പറഞ്ഞു. ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ സൌത്ത്, നോര്‍ത്ത് കാമ്പസുകളില്‍ ഇവര്‍ 25ല്‍ അധികം പ്രവേശനം നേടിയതായാണു വിവരം.

ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഭഗത് സിംഗ് കോളജ്, അരബിന്ദോ കോളജ്, ദയാല്‍ സിംഗ് കോളജ്, രാം ലാല്‍ ആനന്ദ് കോളജ്, ഹിന്ദു കോളജ്, കിരോരി കോളജ്, കമല നെഹ്റു കോളജ് എന്നിവിടങ്ങളിലാണ് ഈ റാക്കറ്റ് വ്യാജരേഖകള്‍ ഉപയോഗിച്ചു പ്രവേശനം നേടിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ റാക്കറ്റ് പ്രവര്‍ത്തനം നടത്തിവരുന്നതായി ക്രൈം ബ്രാഞ്ച് അറിയിച്ചു. അരബിന്ദോ കോളജിലെ അവസാന വര്‍ഷ വിദ്യര്‍ഥിയായിരുന്ന പിടിയിലായ സുനില്‍ പന്‍വാറാണ് പ്രവേശനം ലഭ്യമാകാതിരുന്ന വിദ്യാര്‍ഥികളെ തേടിപ്പിടിച്ചു വ്യാജ രേഖകളിലൂടെ പ്രവേശനം തരപ്പെടുത്തി കൊടുത്തിരുന്നത്. ഇവരില്‍ നിന്നു നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകളും ക്രൈബ്രാഞ്ച് സംഘം പിടിച്ചെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.