ഒഡീഷ ഡിജിപിക്കു മുഖ്യമന്ത്രിയുടെ ശാസന
Friday, July 3, 2015 12:44 AM IST
ഭുവനേശ്വര്‍: യൂണിഫോം ധരിച്ചു കഴിഞ്ഞാല്‍ പിന്നെ മുഖം നോക്കാതെ നടപടിയെടുക്കും! പോലീസുകാരെ കുറിച്ച് ഇങ്ങനെയാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ സ്വാമിയെ കണ്ടപ്പോള്‍, ഒഡീഷയിലെ ഡിജിപി ഒരു നിമിഷം ഇതെല്ലാം മറന്നു. ഔദ്യോഗിക വേഷത്തില്‍ സ്വാമിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയ ഒഡീഷ പോലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ വക ശാസനം. ജഗന്നാഥ ക്ഷേത്രത്തില്‍ നബകലേബര ചടങ്ങുകളുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്കിടയിലാണ് സംഭവം. ഡിജിപി സഞ്ജീവ് മാറിക്കിന്റെ പ്രവര്‍ത്തി ടെലിവിഷന്‍ ചാനലുകള്‍ ഏറ്റെടുത്തതോടെയാണ് വിവാദത്തിലാകുന്നത്.

ജഗന്നാഥ ക്ഷേത്രത്തിലെ നബകലേബര ചടങ്ങുകളുടെ സുരക്ഷാചുമതല സഞ്ജീവിനായിരുന്നു. പുരോഹിത സഭയായ ദൈതപതി നിയോഗിന്റെ അധ്യക്ഷനായ രാമകൃഷ്ണ ദസ്മോഹപത്രയുടെ കാലില്‍ തൊട്ടാണ് ഡിജിപി അനുഗ്രഹം വാങ്ങിയത്. തൊപ്പി ഉള്‍പ്പടെയുള്ള ഔദ്യോഗിക യൂണിഫോമില്‍ ചെയ്ത ഈയൊരു പ്രവര്‍ത്തി, മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും വന്‍പ്രതിഷേധത്തിന് തിരികൊളുത്തുകയുമായിരുന്നു.


ഒരുമാസത്തിനു മുമ്പാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെയാണ് മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് ഡിജിപിയെ വിളിച്ചുവരുത്തിയത്.

1981 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവിനോട്, അലങ്കരിക്കുന്ന സ്ഥാനത്തിന്റെ അന്തസ് കളയരുതെന്ന മുന്നറിയിപ്പ് മന്ത്രി നല്‍കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. യൂണിഫോം ധരിച്ച് ചെയ്ത ഈയൊരു പ്രവര്‍ത്തിയില്‍, മുഖ്യമന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചതായി മന്ത്രി ദാമോദര്‍ റോത്ത് അറിയിച്ചു. പോലീസ് വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും സഞ്ജയ്യുടെ ഈയൊരു പ്രവര്‍ത്തിയെ വിമര്‍ശിച്ച് നേരത്തെ രംഗത്തുവന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.