ദയാനിധി മാരനെ രണ്ടാം ദിവസവും സിബിഐ ചോദ്യം ചെയ്തു
Friday, July 3, 2015 12:40 AM IST
ന്യൂഡല്‍ഹി: അനധികൃതമായി ബിഎസ്എന്‍എല്‍ ഹൈഡേറ്റാ ലൈനുകള്‍ ചെന്നൈയിലെയും ന്യൂഡല്‍ഹിയിലെയും മൂന്നു വീടുകളില്‍ ഉപയോഗിച്ചിരുന്ന സംഭവത്തില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനെ രണ്ടാം ദിവസവും സിബിഐ ചോദ്യംചെയ്തു. ഏഴു മണിക്കൂര്‍ സമയം സിബിഐ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ മാരനെ ചോദ്യംചെയ്തു. വീട്ടില്‍ അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയിരുന്നതു രാജ്യത്തിനു ഭീഷണിയാണെന്നു ഭരണകക്ഷിയായ ബിജെപി പറഞ്ഞിരുന്നു.

ഈ സംഭവത്തില്‍ 2014 ജനുവരിയിലും ഒക്ടോബറിലും മാരനെ ചോദ്യം ചെയ്യുകയും സെപ്റ്റംബറില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ കലാനിധിയില്‍നിന്നു തെളിവു ശേഖരിക്കുകയും ചെയ്തിരുന്നു. ചെന്നൈ ബോട്ട് ഹൌസ് റോഡിലെ ഭവനത്തില്‍ ഇപ്രകാരം ഐഎസ്ഡിഎന്‍ ലൈന്‍ ഉപയോഗിച്ച് എക്സ്ചേഞ്ച് നടത്തുകവഴി 1.8 കോടി രൂപയുടെ നഷ്ടമാണു സര്‍ക്കാര്‍ ഖജനാവിനുണ്ടായത്.


മാരന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടിവി ശൃംഖലയുടെ സംപ്രേഷണവേഗം വര്‍ധിപ്പിക്കാനാണ് ഈ ടെലിഫോണ്‍ ലൈനുകള്‍ ഉപയോഗിച്ചിരുന്നത്.

സണ്‍ സംപ്രേഷണ ശൃംഖലയ്ക്കു കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ അനുമതി നിഷേധിച്ചകാര്യം കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അരുണ്‍ ജയ്റ്റ്ലി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചതിനു പിറ്റേന്നാണു മാരനെ സിബിഐ ചോദ്യം ചെയ്തത്.

വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ സഹായത്തോടെ ആഭ്യന്തരമന്ത്രാലയത്തില്‍നിന്നു സണ്‍ സുരക്ഷാ അനുമതി തേടിയിരുന്നു. എന്നാല്‍, സണ്‍ നെറ്റ്വര്‍ക്ക് നടത്തിപ്പുകാര്‍ക്കെതിരേ വിവിധ കേസുകള്‍ നിലവിലുള്ളതിനാല്‍ അനുമതി നല്കില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.