കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ സംഭവം: സിബിസിഐ പ്രതിഷേധിച്ചു
കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ സംഭവം: സിബിസിഐ പ്രതിഷേധിച്ചു
Wednesday, July 1, 2015 10:46 PM IST
ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ റായ്പൂരില്‍ നഴ്സായിരുന്ന കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിബിസിഐ പ്രതിഷേധ സമരം നടത്തി.

ഡല്‍ഹി ഗോള്‍ഡാഖ്ഘാനയിലെ സേക്രട്ട് ഹാര്‍ട്ട് കത്തിഡ്രലിനു മുന്നിലാണ് സിബിസിഐ കൌണ്‍സില്‍ ഫോര്‍ വുമണിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

റായ്പൂരിലേത് അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കന്യാസ്ത്രീകള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളില്‍ നടപടിയെടുക്കണമെന്നും അവര്‍ക്കു സുരക്ഷ ഒരുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോ ആവശ്യപ്പെട്ടു.

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീയെ ആക്രമിക്കുകയും മാനഭംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൃത്യവിലോപം കാട്ടുകയാണ്. തുടര്‍ച്ചയായി കന്യാസ്ത്രീകള്‍ക്കു നേരെ ആക്രമണം ഉണ്ടാകുന്നതു സന്നദ്ധസേവയില്‍ ഉള്‍പ്പെട്ട ന്യൂനപക്ഷ സന്യാസിനികളെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളായാണ് സംശയിക്കപ്പെടേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറലും വക്താവുമായ മോണ്‍. ജോസഫ് ചിന്നയ്യന്‍, നാഷണല്‍ ദേശീയോദ്ഗ്രഥന കൌണ്‍സില്‍ മുന്‍ അംഗം ജോണ്‍ ദയാല്‍, ഡല്‍ഹി മൈനോരിറ്റി കമ്മീഷനംഗം ഏബ്രഹാം പട്ടിയാനി, ഫാ. ജോണ്‍ കൊച്ചുതുണ്ടില്‍, സിസ്റര്‍ മേരി സ്കറിയ, സിസ്റര്‍ സ്നേഹ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.