ശശി തരൂരിനെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ നീക്കം
ശശി തരൂരിനെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ നീക്കം
Wednesday, July 1, 2015 10:44 PM IST
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിനെ നുണ പരിശോധനയ്ക്കു വിധേയനാക്കാന്‍ ഡല്‍ഹി പോലീസിന്റെ നീക്കം. ഇതിനുള്ള അനുമതിക്കായി ഡല്‍ഹി പട്യാലഹൌസ് കോടതിയില്‍ അപേക്ഷ നല്‍കാന്‍ കേസ് അന്വേഷിക്കുന്ന ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തരൂരിന്റെ സഹായികളെ അടക്കം ആറു പേരെ നുണ പരിശോധനയ്ക്കു വിധേയരാക്കിയതിനു പിന്നാലെയാണ് ശശി തരൂരിനെയും നുണ പരിശോധനയ്ക്കു വിധേയനാക്കാന്‍ പോലീസ് നീക്കം തുടങ്ങിയത്.

എന്നാല്‍, ഇതു സംബന്ധിച്ച് തങ്ങള്‍ക്ക് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നു ശശി തരൂരിന്റെ ഓഫീസ് വ്യക്തമാക്കി. നുണ പരിശോധനയ്ക്കു വിധേയനാകണമെന്നു ശശി തരൂരിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടില്ല. കേസില്‍ ഏതുതരത്തിലുമുള്ള അന്വേഷണത്തോടു സഹകരിക്കാമെന്നു നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണെന്നും ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.


സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ തരൂരിന്റെ സഹായി നാരായണ്‍ സിംഗ്, ഡ്രൈവര്‍ ബജ്റംഗി, കുടുംബ സുഹൃത്തായ സഞ്ജയ് ദിവാന്‍, എസ്.കെ. ശര്‍മ, വികാസ് അഹ്ളാവത്ത്, സുനില്‍ തക്രു എന്നിവരെ പൊലീസ് നുണപരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. ഇവരുടെ നുണ പരിശോധനാ ഫലം പുറത്തുവരുന്നതിനു മുമ്പാണ് കേസില്‍ തരൂരിനെയും നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ പോലീസ് നീക്കം തുടങ്ങിയത്. എന്നാല്‍, അന്വേഷണം മുന്നോട്ട് കൊണ്ടുപോവാന്‍ നുണപരിശോധന അത്യാവശ്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.