കാട്ടാനയ്ക്കു വഴിമാറി ഗോത്രക്കാര്‍ കുടിയിറങ്ങി
Friday, May 29, 2015 11:23 PM IST
ഗോഹട്ടി: ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയില്‍ തോട്ടികേറ്റിക്കളിക്കരുതെന്നു “നരസിംഹത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ശൌര്യംകൊള്ളുന്നു. അതൊരു സിനിമാക്കഥയും വാക്കുതര്‍ക്കവും മാത്രം. എന്നാല്‍, അഭ്രപാളിക്കു പുറത്ത് ഇടഞ്ഞും ഇടയാതെയും കൂട്ടമായും ഒറ്റയ്ക്കും എത്തുന്ന കാട്ടാനകളുടെ കൃഷ്ണമണിയില്‍ തോട്ടികേറ്റുന്ന 19 കുടുംബങ്ങളുണ്ടായിരുന്നു, വടക്കു-കിഴക്ക് സംസ്ഥാനമായ ആസാമിലെ റാം തെറാംഗ് ഗ്രാമത്തില്‍. ഗോത്രവര്‍ഗക്കാരായ ഈ 19 കുടുംബക്കാര്‍ കാലങ്ങളായി പോരാട്ടത്തിലാണ്. അതും കാട്ടാനയുമായി. പോരാട്ടത്തിന് അവസാനം കുറിച്ച് വൈല്‍ഡ്ലൈഫ് ഓഫ് ഇന്ത്യ (ഡബ്ള്യുടിഐ) 19 കുടുംബങ്ങളെയും ഇന്നലെ മാറ്റിപ്പാര്‍പ്പിച്ചു.

തങ്ങളുടെ നടപ്പാതയില്‍ ആളുകള്‍ താമസിക്കുന്നത് കരയിലെ ഏറ്റവും വലിയ ജീവിക്കു ഇഷ്ടപ്പെടുമോ? വിയര്‍പ്പിന്റെ ഫലങ്ങള്‍ തളിര്‍ത്തും പൂത്തും കായ്ച്ചും നില്‍ക്കുമ്പോള്‍ കണ്‍മുമ്പില്‍ നശിപ്പിക്കപ്പെടുന്നതുകണ്ടുനില്‍ക്കാന്‍ ബുദ്ധിജീവികളായ ഇരുകാലികള്‍ക്കും കഴിയില്ലല്ലോ? ഇല്ലെന്നുത്തരം മിന്നല്‍പിണര്‍ തീര്‍ക്കുന്നതോടെ കാട്ടാനയും ഗോത്രക്കാരും യുദ്ധം തുടങ്ങും. പരിക്ക് ഇരുകൂട്ടര്‍ക്കും ഏല്‍ക്കും. എണ്ണത്തില്‍ കുറവ് സംഭവിക്കുക ഗോത്രക്കാരുടെ ഭാഗത്തുമാത്രം. കാലങ്ങളായുള്ള പോരാട്ടത്തിനൊടുവില്‍ അവസാനമായി. മധ്യസ്ഥനായതു വൈല്‍ഡ് ലൈഫ് ട്രസ്റ് ഓഫ് ഇന്ത്യയാണെന്നു മാത്രം.


19 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കാന്‍ ദിലീപ് ദൌരിയുടെ നേതൃത്വത്തിലുള്ള വൈല്‍ഡ്ലൈഫ് ട്രസ്റ് സംഘം മുന്‍കൈ എടുത്തു. നാളുകളായുള്ള അഭ്യര്‍ഥനകള്‍ക്കൊടുവില്‍ ഗോത്രവര്‍ഗക്കാര്‍ പിറന്ന മണ്ണ് ഉപേക്ഷിക്കാന്‍ തയാറായി. താമസിക്കാന്‍ വീടും കൃഷിയിറക്കാന്‍ മണ്ണും സര്‍ ഖ്രൊ ഗ്രാമത്തില്‍ 19 കുടുംബങ്ങള്‍ക്കും നല്കി. അങ്ങനെ കാട്ടാനയ്ക്കു വഴിമാറി ഗോത്രക്കാര്‍ കുടിയിറങ്ങി...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.