ബീഫിനു മുന്നില്‍ മുട്ടുമടക്കി ബിജെപി
Friday, May 29, 2015 11:51 PM IST
സെബി മാത്യു

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ബീഫ് നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനു തിരിച്ചടി. പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ബീഫ് നിരോധന വിഷയത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ വിശദീകരണവുമായി രംഗത്തെത്തി.

രാജ്യവ്യാപകമായി ബീഫ് നിരോധനം ഏര്‍പ്പെടുത്തുന്നതു ബിജെപിയുടെ ലക്ഷ്യമല്ലെന്നാണ് ഇന്നലെ അമിത് ഷാ വ്യക്തമാക്കിയത്. ബീഫ് കഴിക്കുന്നവര്‍ പാക്കിസ്ഥാനിലേക്കോ അറബിരാജ്യങ്ങളിലേക്കോ പോകണമെന്ന കേന്ദ്ര സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ വിവാദ പ്രസ്താവനയ്ക്കെതിരേ ബിജെപി സംസ്ഥാന അധ്യക്ഷന്മാര്‍ തന്നെ പ്രതിഷേധമുയര്‍ത്തി. കേന്ദ്ര ആഭ്യന്തര സ ഹമന്ത്രി കിരണ്‍ റിജിജുവിനു പിന്നാലെ കായിക സഹ മന്ത്രി സര്‍ബാനന്ദ് സോനോവാ ളും രംഗത്തെത്തിയതോടെയാണു വിശദീകരണവുമായിഷാതന്നെ രംഗത്തു വന്നത്.

തങ്ങള്‍ സംസ്ഥാനങ്ങളിലെ ജ നവികാരം കണക്കിലെടുക്കുമെ ന്നും രാജ്യവ്യാപകമായി ബീഫ് നിരോധനം നടപ്പിലാക്കുമെന്നു പാര്‍ട്ടി പറഞ്ഞിട്ടില്ലെന്നാണ് അമിത് ഷാ ഇന്നലെ വിശദീകരിച്ചത്. ബിജെപി അധികാരത്തിലിരിക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും ബീഫ് നിരോധിച്ചെങ്കിലും പാര്‍ട്ടി അധികാരത്തിലിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇതു നിര്‍ബന്ധിതമായി നടപ്പാക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ജനവികാരം കണക്കിലെടുത്ത് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്കു വിട്ടുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഗോവയില്‍ ഗോവധ നിരോധം ഏര്‍പ്പെടുത്തുമോ എന്ന ചോദ്യത്തിനും ഇന്നലെ പനാജിയില്‍ ഇക്കാര്യം ജനങ്ങളുമായി ചര്‍ച്ച ചെയ്തു സംസ്ഥാന സര്‍ക്കാരിനു തീരുമാനിക്കാമെന്നാണ് അമിത് ഷാ പറഞ്ഞത്.

മുക്താര്‍ അബ്ബാസ് നഖ്വിയുടെ പ്രസ്താവനയെക്കുറിച്ചു ചോദിച്ചപ്പോള്‍, നഖ്വിയുടേതു വ്യക്തിപരമായ അഭിപ്രായമെന്നായിരുന്നു അമിത് ഷായുടെ മറുപടി. താന്‍ പാര്‍ട്ടി പ്രസിഡന്റാണെന്നും ഇക്കാര്യത്തില്‍ തനിക്കു വ്യക്തിപരമായ അഭിപ്രായങ്ങളില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

നഖ്വിയുടെ പ്രസ്താവന അസ്വീകാര്യമാണെന്നു മേഘാലയ ബിജെപി സംസ്ഥാന പ്രസിഡന്റ് ലൂര്‍ സിംഗ് ലിംഗ്ദോ പറഞ്ഞു. ബീഫ് വിഷയത്തില്‍ നഖ്വിയുടെ പ്രസ്താവന വ്യക്തിപരം മാത്രമാണെന്നാണു നാഗാലാന്‍ഡ് ബിജെപി അധ്യക്ഷന്‍ ചുബ ആവോ പറഞ്ഞത്. ഇതു പാര്‍ട്ടിയുടെ നിലപാടല്ലെന്നും അദ്ദേഹം വിശദീകരിച്ചു. മിസോറാമില്‍ ബീഫ് നിരോധനം വൈകാരിക വിഷയമായി മാറുമെന്നാണു മിസോറാം ബിജെപി അധ്യക്ഷന്‍ ലാല്‍ഹുന പ്രതികരിച്ചത്. ഒരാള്‍ എന്തു കഴിക്കണമെന്നു മറ്റൊരാള്‍ക്കു തീരുമാനിക്കാനാവില്ലെന്നാണ് മണിപ്പൂര്‍ ബിജെപി ജനറല്‍ സെക്രട്ടറി എം. അസ്നികുമാര്‍ സിംഗ് പ്രതികരിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനവിഭാഗങ്ങള്‍ക്ക് ആഹാര കാര്യങ്ങളിലുള്‍പ്പെടെ തങ്ങളുടേതായ ആചാരങ്ങളും ശൈലികളുമുണ്െടന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.