ഇ-ലേലം വഴി സംസ്ഥാനങ്ങള്‍ക്ക് വരുമാനമുണ്ടാകുംഎന്നു കേന്ദ്രം
Thursday, May 28, 2015 12:17 AM IST
ന്യൂഡല്‍ഹി: ഇ-ലേലം വഴി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്നതിലൂടെ സുതാര്യതയും സംസ്ഥാനങ്ങള്‍ക്കു 3.35 ലക്ഷം രൂപയുടെ വരുമാനവും ലഭിക്കുമെന്ന് കേന്ദ്ര ഊര്‍ജ-കല്‍ക്കരി സഹമന്ത്രി പീയൂഷ് ഗോയല്‍. ഊര്‍ജ ഉത്പാദനത്തില്‍ ഇതിനകം കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വര്‍ധനയായ 8.4 ശതമാനം കൈവരിച്ചെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവര്‍ക്കും താങ്ങാവുന്ന നിരക്കില്‍ 24മണിക്കൂര്‍ വൈദ്യുതി ലഭ്യമാക്കാനുള്ള പ്രധാനമന്ത്രിയുടെ ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിനു മന്ത്രാലയം ഒട്ടേറെ നടപടികള്‍ കൈക്കൊണ്ടതായി പിയൂഷ് ഗോയല്‍ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ വൈദ്യുതി കമ്മിയായ 3.6 ശതമാനം, ഏറ്റവും ഉയര്‍ന്ന ശേഷി വര്‍ദ്ധന 22,566 മെഗാവാട്ട്, പ്രസരണ ലൈന്‍ ശേഷിയില്‍ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനയായ 22,100 സര്‍ക്യൂട്ട് കിലോമീറ്റര്‍, 66,554 എംവിഎ യുടെഏറ്റവും ഉയര്‍ന്ന സബ്സ്റേഷന്‍ ശേഷി വികസനം എന്നിവ കഴിഞ്ഞ ഒരുവര്‍ഷത്തെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.


പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കല്‍ക്കരി ഉത്പാദനമായ 32 ദശലക്ഷം ടണ്‍ എന്നതു വലിയ നേട്ടമാണ്. കല്‍ക്കരി ഉത്പാദന രംഗത്തെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ 23 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 8.3 ശതമാനത്തില്‍ എത്തി. സൌരോര്‍ജ്ജശേഷി 42 ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്.

നടപ്പുവര്‍ഷം ഒരുലക്ഷം കോടി രൂപയുടെ പുതിയ വൈദ്യുതി പ്രസരണ പദ്ധതികള്‍ നടപ്പിലാക്കും. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജനയും സംയോജിത ഊര്‍ജ വികസന പദ്ധതി വഴി പ്രസരണ വിതരണ സംവിധാനം മെച്ചപ്പെടുത്താനായി 1.09 ലക്ഷംകോടി രൂപയും ചെലവിടും. 100 മെഗാവാട്ട് ശേഷിയുള്ള 25 സൌരോര്‍ജ പാര്‍ക്കുകള്‍ സ്ഥാപിക്കും. പാരമ്പര്യേതര ഊര്‍ജത്തിന്റെ പ്രസരണ വിതരണത്തിനായി 38000 കോടിരൂപയുടെ ഹരിത ഊര്‍ജ ഇടനാഴിയും പരിഗണനയിലാണ്. കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധത പദ്ധതി പ്രകാരം കേന്ദ്ര ഊര്‍ജ കല്‍ക്കരി മന്ത്രാലയങ്ങള്‍ 2,250 കോടിരൂപ ചെലവില്‍ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിലായി ഒന്നേകാല്‍ലക്ഷം ശുചി മുറികള്‍ നിര്‍മിച്ചു വരുന്നതായും പീയൂഷ് ഗോയല്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.