മോദി സര്‍ക്കാരിന്റെ വാര്‍ഷികത്തിന് അഡ്വാനിക്ക് ക്ഷണമില്ല
മോദി സര്‍ക്കാരിന്റെ വാര്‍ഷികത്തിന് അഡ്വാനിക്ക് ക്ഷണമില്ല
Monday, May 25, 2015 12:15 AM IST
സ്വന്തം ലേഖകന്‍


ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷ ചടങ്ങിലേക്കു മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനിക്കു ക്ഷണമില്ല. ഇന്ന് മഥുരയില്‍ നടക്കുന്ന ചടങ്ങിലേക്കു മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ ക്ഷണിച്ചിട്ടുണ്െടങ്കിലും അഡ്വാനിയെ അവഗണിച്ചിരിക്കുകയാണ്. എന്നാല്‍, ദീന്‍ദയാല്‍ ഉപാധ്യായ ജന്മഭൂമി സ്മാരക സമിതിയാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നതെന്നും അവരാണ് നേതാക്കളെ ക്ഷണിച്ചതെന്നുമാണ് ബിജെപി നേതാക്കളുടെ വിശദീകരണം.

ബിജെപിയുടെ താത്ത്വികാചാര്യന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനാഘോഷവും കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളും ഉത്തര്‍പ്രദേശിലെ മഥുരയിലാണു നടക്കുന്നത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മസ്ഥലമായതിനാലാണു മഥുരയില്‍ ചടങ്ങു നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നഗ്ള ചന്ദ്രാഭാന്‍ ഗ്രാമത്തില്‍ ബിജെപി വലിയ ഒരു റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ കര്‍ഷകര്‍ക്കുള്ള സമ്മാനമായി കിസാന്‍ ചാനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.


അതേസമയം, ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന മോദി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. മോദിയുടേത് ഒറ്റയാള്‍ സര്‍ക്കാരാണെന്നും മോദിയുടെ പേരിനര്‍ഥം മര്‍ഡര്‍ ഓഫ് ഡമോക്രാറ്റിക് ഇന്ത്യ (ജനാധിപത്യ ഇന്ത്യയുടെ കൊലപാതകം) എന്നാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് അഞ്ച് അധ്യായങ്ങളുള്ള റിപ്പോര്‍ട്ട് കാര്‍ഡും കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.