ബീഫ് കഴിക്കേണ്ടവര്‍ പാക്കിസ്ഥാനിലേക്കു പോകണമെന്നു കേന്ദ്രമന്ത്രി നഖ്വി
Saturday, May 23, 2015 12:33 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ബീഫ് കഴിക്കാന്‍ ആഗ്രഹമുള്ളവര്‍ പാക്കിസ്ഥാനിലേക്കു പോകണമെന്ന കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ വിവാദ പ്രസ്താവനയ്ക്കെതിരേ വ്യാപക പ്രതിഷേധം. ഗോവധ നിരോധനത്തെ പിന്തുണച്ച മന്ത്രി ബീഫ് നിരോധനം ലാഭനഷ്ടങ്ങളുടെ മാത്രം പ്രശ്നമല്ലെന്നും ഹൈന്ദവ വിശ്വാസത്തെ ബാധിക്കുന്ന കാര്യമാണെന്നും പറഞ്ഞു.

ബീഫ് കഴിച്ചില്ലെങ്കില്‍ മരിച്ചുപോകുമെന്നു കരുതുന്നവര്‍ക്കു പാക്കിസ്ഥാനിലേക്കോ മറ്റേതെങ്കിലും അറബ് രാജ്യത്തേക്കോ പോകാമെന്നായിരുന്നു നഖ്വി പറഞ്ഞത്. ഒരു ചാനല്‍ പരിപാടിക്കിടെ കഴിഞ്ഞ ദിവസം ന്യൂനപക്ഷ ചുമതല കൂടിയുള്ള കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മുസ്ലിംകള്‍ പോലും ഗോവധത്തിന് എതിരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

മന്ത്രിയുടെ ബീഫ് വിരുദ്ധ പ്രസ്താവയ്നക്കെതിരേ ഏറെ രൂക്ഷവും ശ്രദ്ധേയവുമായ പ്രസ്താവനയുമായി രംഗത്തെത്തിയത് ജസ്റീസ് മാര്‍ക്കണ്ഡേയ കട്ജുവാണ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞാനൊരു ഹിന്ദുവാണ്, ബീഫ് കഴിക്കാറുണ്ട്, ഇനിയും കഴിക്കുമെന്നു പറയുന്ന കട്ജു ബീഫ് കഴിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും ചൂണ്ടിക്കാട്ടി. ലോകത്തെ 90 ശതമാനം പേരും ബീഫ് കഴിക്കുന്നവരാണെന്നു പറഞ്ഞ അദ്ദേഹം അവരെല്ലാം പാപികളാണോ എന്നും ചോദിച്ചു. പശു നമ്മുടെ മാതാവല്ല. ഒരു മൃഗത്തിന് എങ്ങനെയാണു മനുഷ്യന്റെ അമ്മയാകാനാവുക? ഇതുകൊണ്ടാണു മുക്താര്‍ അബ്ബാസ് നഖ്വി ഉള്‍പ്പെടെ ഇന്ത്യയിലെ 90 ശതമാനം പേരും വിഡ്ഢികളാണെന്നു താന്‍ പറയുന്നതെന്നും കട്ജു തന്റെ ഫേസ്ബുക്ക് പോസ്റില്‍ കുറിച്ചു.


നഖ്വിയുടെ വിവാദ പരാമര്‍ശത്തിനെതിരേ മുസ്ലിം മജിലിസ് പ്രസിഡന്റ് അസാസുദീന്‍ ഉവൈസിയും രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഗോവ, ജമ്മു കാഷ്മീര്‍, കേരളം തുടങ്ങി ബീഫ് കൂടുതല്‍ കഴിക്കുന്ന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ബീഫ് നിരോധനം കൊണ്ടുവരുമോ എന്നും ഉവൈസി ചോദിച്ചു.

അതേസമയം, നഖ്വിയുടെ പ്രസ്താവനയെ തള്ളി കേന്ദ്രമന്ത്രി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രംഗത്തെത്തി. അദ്ദേഹത്തിന്റെ അഭിപ്രായമല്ല തനിക്കെന്നും നഖ്വിയുടെ പ്രസ്താവന ശരിയല്ലെന്നും ജയ്റ്റ്ലി പറഞ്ഞു.

ബിജെപി എംപിമാരായ സാക്ഷി മഹാരാജ്, യോഗി ആതിദ്യനാഥ് എന്നിവരുടെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ഒറ്റപ്പെട്ടതാണെന്നും അതു ഗൌരവത്തില്‍ എടുക്കേണ്െടന്നും നഖ്വി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.