പ്രവാസികളുടെ നിക്ഷേപം ഇനി വിദേശിയല്ല
Friday, May 22, 2015 12:10 AM IST
ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ കമ്പനികളിലും വിദ്യാഭ്യാസ മേഖലയിലും മൂലധന നിക്ഷേപം നടത്താന്‍ കൂടുതല്‍ ഇളവ്. ഇതു പ്രവാസികളില്‍നിന്നു കൂടുതല്‍ പണം ഇന്ത്യയിലേക്കെത്തിക്കും.

പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ), ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരെയും എന്‍ആര്‍ഐ പോലെ കണക്കാക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റിയാണ് ഇതു തീരുമാനിച്ചത്.

എന്‍ആര്‍ഐ, ഒസിഐ, പിഐഒ വിഭാഗങ്ങളില്‍ ഏതിലെങ്കിലും പെട്ടവര്‍ ഇന്ത്യന്‍ രൂപയിലുള്ള ബാങ്ക് അക്കൌണ്ടില്‍നിന്ന് നടത്തുന്ന നിക്ഷേപം വിദേശനിക്ഷേപമായി കണക്കാക്കില്ല. ഇന്ത്യന്‍ പൌരത്വമുള്ള പ്രവാസികള്‍ നടത്തുന്ന നിക്ഷേപം സ്വദേശി നിക്ഷേപമായി കണക്കാക്കുന്നതോടെ കൂടുതല്‍ ഇന്ത്യന്‍ കമ്പനികളിലേക്കു വിദേശമൂലധനം എത്തും. വിദേശമൂലധന നിക്ഷേപ(എഫ്ഡിഐ)ത്തിനുള്ള പരിധി മറികടക്കാതെ പ്രവാസികളുടെ നിക്ഷേപം സ്വീകരിക്കാം എന്ന സൌകര്യം ഇതുവഴി കിട്ടും. എഫ്ഡിഐ പരിധി കഴിഞ്ഞ കമ്പനികളുടെ ഓഹരിവില കൂടാന്‍ ഈ തീരുമാനം സഹായിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.