എട്ടു വയസുകാരിയുടെ ചികിത്സയ്ക്കു പ്രധാനമന്ത്രിയുടെ നിര്‍ദേശം
Friday, May 22, 2015 12:20 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കു കത്തെഴുതിയ എട്ടു വയസുകാരി മാത്രമല്ല, പെണ്‍കുട്ടിയുടെ വീട്ടുകാരും കരുതിയില്ല അനുകൂലമായ മറുപടി ലഭിക്കുമെന്ന്. ജന്മനാ ഹൃദ്രോഗബാധിതയായ തയ്യബ തന്റെ ചികിത്സയ്ക്കായി അലയുന്ന പിതാവിന്റെ കഷ്ടപ്പാടു കണ്ടാണു പ്രധാനമന്ത്രിക്കു കത്ത് അയച്ചത്. ടിവിയില്‍ പ്രധാനമന്ത്രിയുടെ ചിത്രം കണ്ടപ്പോഴാണ് ഈ ആശയം ഉദിച്ചതെന്നു തയ്യബ പറയുന്നു. പ്രധാനമന്ത്രിയോട് എന്തുകൊണ്ട് സഹായം ചോദിച്ചു കൂടാ? താനും ഒരു ഇന്ത്യന്‍ പൌരനാണ്. എന്നെയും സഹായിക്കുമായിരിക്കും. ആഗ്രയിലെ ഷൂ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ദിവസവേതനക്കാരന്റെ എട്ടു വയസുകാരിയായ മകള്‍ തന്റെ രോഗാവസ്ഥയും ചികിത്സയ്ക്കായി പണം തേടി പിതാവ് അലയുന്നതും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. തന്റെ ചികിത്സയ്ക്ക് 15-20 ലക്ഷം രൂപ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും ചെരുപ്പുതുന്നല്‍ തൊഴിലാളിയായ തന്റെ പിതാവിന് അതു താങ്ങാനാവില്ലെന്നുമായിരുന്നു കത്തിന്റെ ചുരുക്കം. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു മറുപടി വന്നതോടെ കത്തെഴുതിയ തയ്യബയും കുടുംബവും ആശ്ചര്യത്തിലായി.


സഹായത്തിനായി നിരവധി സംഘടനകളെ സമീപിച്ചെങ്കിലും ആവശ്യമായ പണം ശേഖരിക്കുന്നതില്‍ നിന്ന് പരാജയപ്പെടുകയായിരുന്നു. ഈ അവസ്ഥയിലാണ് മൂന്നാം ക്ളാസുകാരിയായ പെണ്‍കുട്ടി അയച്ച കത്തിനു പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി അയച്ചത്. കുട്ടിയുടെ രോഗത്തിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞിരിക്കുന്നതിനൊപ്പം തുടര്‍ ചികിത്സ നടത്താന്‍ ഡല്‍ഹി സര്‍ക്കാരിനെ ചുമതലപ്പെടുത്തിയിട്ടുണ്െടന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഹൃദയത്തിലേക്കുള്ള വലിയ രക്തധമനികളുടെ സ്ഥാനമാറ്റത്തെത്തുടര്‍ന്ന് അഞ്ചു വര്‍ഷമായി ആഗ്രയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ് തയ്യബ. ഹൃദയവാല്‍വുകള്‍ക്കും ആര്‍ട്ടറികള്‍ക്കും ജന്മനാ തകരാറുള്ളതായി ചികിത്സിക്കുന്ന ഡോക്ടര്‍ എസ്.കെ. കല്‍റ പറഞ്ഞു. കുട്ടിക്കുവേണ്ട ചികിത്സ ആഗ്രയിലില്ലെന്നും, ഡല്‍ഹിയില്‍ ചെലവേറിയ ചികിത്സ തേടണമെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നു ചികിത്സ തുടങ്ങാനായി ഡല്‍ഹി സര്‍ക്കാര്‍ ഗുരു തെഗ് ബഹാദൂര്‍ ആശുപത്രിയോടു നിര്‍ദേശിച്ചു. മുഴുവന്‍ ചികിത്സാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്നു കുടുംബത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.