ടിടിഇ ചാര്‍ട്ട് നോക്കി ഡോക്ടറെ എത്തിച്ചു; ട്രെയിനില്‍ യുവതിക്ക് സുഖപ്രസവം
Friday, May 22, 2015 12:11 AM IST
ഇറ്റാര്‍സി (മധ്യപ്രദേശ്): പ്രസവവേദനയെടുത്തപ്പോള്‍ യുവതി ഒട്ടും ഓര്‍ത്തില്ല, തന്നെ സഹായിക്കാന്‍ വനിതാ ഡോക്ടറെത്തുമെന്ന്. ഡോ. വിദ്യാ ദേശ്മുഖ് ജോലിത്തിരക്കില്‍നിന്നു മാറിനിന്ന് അല്പം അവധിയാഘോഷത്തിനാണ് ട്രെയിനില്‍ യാത്രചെയ്തത്. പക്ഷേ, സബാ പാര്‍വിനെന്ന ഇരുപത്തഞ്ചുകാരിക്ക് ഡോക്ടര്‍ ദേവതുല്യയായി. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ഡോക്ടര്‍ വിദ്യയുടെ സാന്നിധ്യമുണ്ടായതുകൊണ്ടുമാത്രമാണ് ഗുരുതരാവസ്ഥയിലായ യുവതിക്ക് വിദഗ്ധ ശുശ്രൂഷ ലഭിച്ചത്. അവര്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കി. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു.

ബംഗളുരുവില്‍നിന്നു പാറ്റ്ന വഴിയുള്ള സംഗമിത്ര എക്സ്പ്രസിലാണ് സംഭവം. മാര്‍ഗമധ്യേ വിദ്യക്കു പ്രസവവേദന തുടങ്ങി. യാത്രക്കാര്‍ ടിക്കറ്റ് എക്സാമിനറെ വിവരം ധരിപ്പിച്ചു. ഇതിനിടെ അംനിയോട്ടിക് ദ്രവം ഒഴുകാന്‍ തുടങ്ങി. എത്രയുംപെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ഗുരുതരാവസ്ഥ. പക്ഷേ, ഒരുമണിക്കൂര്‍ യാത്രാദൂരം കഴിഞ്ഞേ ആശുപത്രിയുള്ളു.


യാത്രക്കാര്‍ ആശങ്കാകുലരായിരിക്കുമ്പോള്‍, ഉദ്യോഗസ്ഥന്‍ പെട്ടെന്ന് റിസര്‍വേഷന്‍ ചാര്‍ട്ട് പരിശോധിച്ചു. എസി-3ല്‍ വിദ്യ ദേശ്മുഖ് എന്ന ഡോക്ടറുണ്െടന്ന് ചാര്‍ട്ടില്‍നിന്നു മനസിലാക്കിയ അദ്ദേഹം അവിടേക്ക് ഓടി. യുവതി കിടക്കുന്ന ബോഗി എസ്-7ലേക്ക് ഡോക്ടറെ കൊണ്ടുവന്നു.

യുവതിയുടെ അടുത്തെത്തിയ ഉടന്‍തന്നെ സമീപമുള്ള യാത്രക്കാരെ ബോഗിയുടെ മറുഭാഗത്തേക്കു മാറ്റി ട്രെയിന്‍ കംപാര്‍ട്ട്മെന്റ് പ്രസവമുറിയാക്കി യുവതിക്ക് അവശ്യംവേണ്ട ശുശ്രൂഷനല്‍കി. മിനിറ്റുകള്‍ക്കുള്ളില്‍ കുഞ്ഞിനെ പുറത്തെടുത്തു. ഏതാനും മുതിര്‍ന്ന സ്ത്രീകള്‍ ഡോക്ടര്‍ക്ക് സഹായത്തിനുണ്ടായിരുന്നു. കുഞ്ഞിന്റെ കരച്ചിലും അമ്മയുടെ സുസ്മിതവും ഡോക്ടറുടെയും മറ്റുയാത്രക്കാരുടെയും മനസിനു ആശ്വാസമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.