കേരളത്തിന് അവഗണന; റിപ്പോര്‍ട്ടില്‍ അതൃപ്തി
Wednesday, April 29, 2015 12:39 AM IST
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനു കേരളത്തെ അവഗണിച്ചതില്‍ പാര്‍ലമെന്റ് സ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ അതൃപ്തി. ടൂറിസം മന്ത്രാലയത്തിനുള്ള റിപ്പോര്‍ട്ടില്‍ കേരളത്തിനു പുറമേ ഗോവയേയും അവഗണിച്ചതിലും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ചുള്ള ടൂറിസം പാക്കേജ് പദ്ധതിയില്‍ കേരളത്തില്‍ നിന്നുള്ള തീര്‍ഥാടന കേന്ദ്രങ്ങളെ ഉള്‍പ്പെടുത്താനും കമ്മിറ്റി ശിപാര്‍ശ ചെയ്തു.

വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൌകര്യ വികസനം ലക്ഷ്യമിട്ടുള്ള പിഐഡിഡിസി പദ്ധതിയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കാണ് കൂടുതലും തുക നീക്കിവച്ചിട്ടുള്ളത്. അതേസമയം കേരളം,ഗോവ തുടങ്ങി വിനോദ സഞ്ചാരത്തിന് പ്രാമുഖ്യമുള്ള സംസ്ഥാനങ്ങള്‍ക്ക് തുക നല്‍കിയിട്ടുമില്ല. ഇതിന്റെ കാരണം വ്യക്തമല്ലെന്ന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന സംസ്ഥാനങ്ങളെ സാങ്കേതിക കാരണങ്ങളുടെ പേരില്‍ അവഗണിക്കുന്നതു ശരിയല്ലെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.


കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വിനോദ സഞ്ചാര പാക്കേജില്‍ പ്രധാനപ്പെട്ട ചില തീര്‍ഥാടന കേന്ദ്രങ്ങള്‍ വിട്ടുപോയെന്നും കമ്മിറ്റി കണ്െടത്തി. കേരളത്തിലെ ഗുരുവായൂര്‍, ശബരിമല, തമിഴ്നാട്ടിലെ മധുര തുടങ്ങിയ സ്ഥലങ്ങളെ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെങ്കിലും ഉള്‍പ്പെടുത്തണമെന്നും കമ്മിറ്റി ശിപാര്‍ശ ചെയ്തു. ഡോ. കന്‍വന്‍ ദീപ് സിംഗ് അധ്യക്ഷനായ കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് കെ. എന്‍.ബാലഗോപാലും കെ.സി. വേണുഗോപാലും അംഗങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.