മലയാളികളെ നാട്ടിലെത്തിക്കാന്‍ നടപടി:മന്ത്രി കെ.സി. ജോസഫ്
മലയാളികളെ നാട്ടിലെത്തിക്കാന്‍ നടപടി:മന്ത്രി കെ.സി. ജോസഫ്
Tuesday, April 28, 2015 12:19 AM IST
സ്വന്തം ലേഖകന്‍


ന്യൂഡല്‍ഹി: നേപ്പാളിലെ ഭൂകമ്പ ദുരിത മേഖലയില്‍ ഇരുന്നൂറ്റിയമ്പതോളം മലയാളികള്‍ കുടുങ്ങിക്കിടപ്പുണ്െടന്ന് സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ.സി. ജോ സഫ്. നേപ്പാളിലെ ചിന്ത്വയില്‍ 51 പേരും പൊക്കാറയില്‍ 21 പേരും ലുംബിനിയില്‍ 56 പേരും ഉള്‍പ്പെടെയാണിത്. ഭൂകമ്പത്തില്‍ പരിക്കേറ്റ് കാഠ്മണ്ഡുവില്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. അബിന്‍ സൂരിയ എത്രയും വേഗം മടക്കി കൊണ്ടുവന്ന് എയിംസില്‍ ആവശ്യമായ ചികിത്സ നല്‍കാമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉറപ്പു നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ അടിയന്തരമായി നാട്ടിലെത്തിക്കുമെന്നാണു സുഷമ സ്വരാജ് പറഞ്ഞത്.

കാലാവസ്ഥാ പ്രശ്നങ്ങളാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോയ വിമാനങ്ങള്‍ക്കു കാഠ്മ ണ്ഡുവില്‍ ഇറങ്ങാനായിട്ടില്ല. മണിക്കൂറുകള്‍ നിന്നാണ് ലഭ്യമാകുന്ന വിമാനത്തില്‍ ആളുകള്‍കയറുന്നത്. റോഡ് മാര്‍ഗം ആളുകളെ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

എന്നാല്‍, ഭൂചലനങ്ങള്‍ തുടരുന്നതിനാല്‍ അപകട സാധ്യത വളരെയേറെയുള്ള മേഖലയാണ് അവ. റോഡുമാര്‍ഗം സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഹെലികോപ്റ്റര്‍ എത്തിക്കണമെന്നാണു വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.


നോര്‍ക്കയുടെ ഹെല്‍പ്ലൈനുമായും ഡല്‍ഹി കേരള ഹൌസിലെ കണ്‍ട്രോള്‍ റൂമുമായും ഫോണില്‍ ബന്ധപ്പെട്ടവരില്‍നിന്ന് ശേഖരിച്ച വിവരങ്ങളാണ് സര്‍ക്കാരിന്റെ പക്കലുള്ളത്. വിമാനമാര്‍ഗം നാട്ടിലെത്തിയ 47 പേര്‍ ഇപ്പോള്‍ ന്യൂഡല്‍ഹി കേരളാ ഹൌസിലുണ്ട്. 31 പേര്‍ നാട്ടിലേക്കു തിരിച്ചു. 71 പേര്‍ ട്രെയിന്‍ മാര്‍ഗം ഡല്‍ഹിയിലേക്കു വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റു രണ്ടു മലയാളി ഡോക്ടര്‍മാരും സുരക്ഷിതരാണെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യം സ്ഥി രീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്റെ നേതൃത്വത്തില്‍ സുഷമ സ്വരാജുമായി നടത്തിയ ചര്‍ച്ചയില്‍ എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, പി.കെ. ശ്രീമതി, എന്‍.കെ. പ്രേമചന്ദ്രന്‍, എം.ഐ. ഷാനവാസ്, പി. കരുണാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.