ബിബിഎംപി കൌണ്‍സില്‍ അസാധുവാക്കി; ഇനി അഡ്മിനിസ്ട്രേറ്റര്‍ ഭരണം
Sunday, April 19, 2015 11:49 PM IST
ബംഗളൂരു: ബിജെപി ഭരിക്കുന്ന ബൃഹത് ബംഗളൂരു മഹാനഗരപാലികെ (ബിബിഎംപി) കൌണ്‍സില്‍ അസാധുവാക്കി അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. പുതിയ അഡ്മിനിട്രേറ്റീവ് ഓഫീസറായി ടി.എം. വിജയ് ഭാസ്കറെ നിയമിച്ചു. കാലാവധി അവസാനിക്കാന്‍ ആറു ദിവസം കൂടി ശേഷിക്കെയാണു കൌണ്‍സിലിനെ അസാധുവാക്കി അഡ്മിനിസ്ട്രേറ്ററെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ബിബിഎംപി കമ്മീഷണറായി മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ കുമാര്‍ നായിക്കിനെയും നിയമിച്ചു. മുന്‍ കമ്മീഷണറായിരുന്ന എം. ലക്ഷ്മിനാരായണയെ മാറ്റിയാണു കുമാര്‍ നായിക്കിനു ചുമതല നല്കിയത്.

ബിബിഎംപിയുടെ 198 അംഗ ബിബിഎംപി കൌണ്‍സിലിന്റെ കാലാവധി ഏപ്രില്‍ 22നായിരുന്നു അവസാനിക്കേണ്ടിയിരുന്നത്. ബിബിഎംപിയെ മൂന്നായി വിഭജിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണു പുതിയ നടപടി. മേയ് 30നു നടക്കേണ്ട തെരഞ്ഞെടുപ്പ് നീട്ടുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. 2010 മുതല്‍ 2015 വരെയുള്ള കൌണ്‍സിലിന്റെ കാലയളവിലെ സാമ്പത്തിക, ഭരണ ക്രമക്കേടുകള്‍ തുറന്നുകാട്ടിയുള്ള രാജേന്ദ്ര കറ്റാരിയ കമ്മിറ്റി റിപ്പോര്‍ട്ട് ബിബിഎംപി കൌണ്‍സിലിനെ അസാധുവാക്കാനുള്ള ആയുധമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നു.


അതേസമയം, ബിബിഎംപി മൂന്നായി വിഭജിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാനായി നാളെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കും. ബിബിഎംപി തെരഞ്ഞെടുപ്പ് മേയ് 30നകം നടത്തണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി സ്റേ ചെയ്യാന്‍ ഡിവിഷന്‍ ബഞ്ച് വിസമ്മതിച്ചതിനെ തുടര്‍ന്നാണു പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തീരുമാനി ച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.