അനധികൃത സ്വത്ത്: ജയലളിതയുടെ ജാമ്യം മേയ് 12 വരെ നീട്ടി
അനധികൃത സ്വത്ത്: ജയലളിതയുടെ ജാമ്യം  മേയ് 12 വരെ നീട്ടി
Saturday, April 18, 2015 12:16 AM IST
സ്വന്തം ലേഖകന്‍


ന്യൂഡല്‍ഹി: അനധികൃത സ്വത്തു സമ്പാദന കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീം കോടതി മേയ് 12 വരെ നീട്ടി.

കര്‍ണാടക ഹൈക്കോടതിയിലുള്ള കേസില്‍ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഭവാനി സിംഗിന്റെ ഇടപെടല്‍ പക്ഷപാതപരമാണെന്ന ആരോപണത്തില്‍ കേസ് പരിഗണിച്ച ജസ്റീസുമാരായ മദന്‍ ബി. ലോകുറും ആര്‍. ഭാനുമതിയും വ്യത്യസ്ത വിധിന്യായം പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് ഈ നടപടി. ഡിവിഷന്‍ ബെഞ്ചില്‍ വ്യത്യസ്ഥ തീരുമാനമുണ്ടായതോടെ കേസ് പരിഗണിക്കുന്നതു മൂന്നംഗ ബെഞ്ചിന്റെ തീര്‍പ്പിനു വിട്ടു.

ജയലളിതയുടെ കേസിലെ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഭവാനി സിംഗ് അനധികൃതമായാണു ഹൈക്കോടതിയിലെ കേസില്‍ ഇടപെട്ടതെന്നും ജയലളിതയുടെ അപ്പീലിന്മേല്‍ ഹൈക്കോടതി പുതുതായി വാദം കേള്‍ക്കണമെന്നുമാണു ജസ്റീസ് മദന്‍ ബി. ലോകുര്‍ ഉത്തരവെഴുതിയത്. എന്നാല്‍, ഭവാനി സിംഗിന്റെ ഇടപെടല്‍ നിയമാനുസൃതമാണെന്നു ജസ്റീസ് ഭാനുമതിയും വിധിയില്‍ ചൂണ്ടിക്കാട്ടി. വ്യത്യസ്ഥമായ വിധികള്‍ ഒരു ബെഞ്ചില്‍ നിന്നുണ്ടായതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് മൂന്നംഗ ബെഞ്ചിനു വിട്ടത്.


ഭവാനി സിംഗിനെ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാവ് കെ. അന്‍പഴകനാണു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. പുതിയ മൂന്നംഗ ബെഞ്ചിനെ ചീഫ് ജസ്റീസാണ് തീരുമാനിക്കേണ്ടത്. അതിനിടെ, ജാമ്യ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ജയലളിത നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് മേയ് 12 വരെ ജാമ്യം നീട്ടി നല്‍കിയത്. കേസ് തീര്‍പ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.