കയറ്റുമതി സബ്സിഡി നിര്‍ത്തലാക്കുന്നു
Thursday, April 2, 2015 1:28 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: ലോകവ്യാപാര കരാറനുസരിച്ചു കയറ്റുമതി സബ്സിഡി ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്നു കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്രം പുതുതായി പ്രഖ്യാപിച്ച മെര്‍ച്ചന്‍ഡൈസ് എക്സപോര്‍ട്സ് ഫ്രം ഇന്ത്യ സ്കീം (എംഇഐഎസ്) അനുസരിച്ചു വിദേശത്തെ പ്രമുഖ വിപണികളിലേക്കു കയറ്റുമതി സഹായം നല്‍കുന്നവയുടെ കൂട്ടത്തില്‍ റബറിനെയും ഉള്‍പ്പെടുത്തി.

റബറിനു പുറമേ ഓട്ടോമൊബൈല്‍സ്, സൈക്കിളുകള്‍, ഗ്ളാസ്, ചെരുപ്പുകള്‍, തടി, പേപ്പര്‍, സ്റീല്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, വ്യവസായ മെഷീനറികള്‍ തുടങ്ങിയവയുടെ കയറ്റുമതിക്കു സഹായം നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ആഗോള കമ്പോളത്തിലേക്കു പഴം, പച്ചക്കറി, പൂക്കള്‍, തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ കയറ്റുമതിക്കും പ്രത്യേക സഹായം നല്‍കുമെന്നും എന്‍ഡിഎ സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ച വിദേശ വ്യാപാരനയം വ്യക്തമാക്കുന്നു.


മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ പദ്ധതികള്‍ക്കു പ്രാമുഖ്യം നല്‍കുന്ന വിദേശ വ്യാപാര നയത്തില്‍ സേവന, കാര്‍ഷിക മേഖലകളിലെയും കയറ്റുമതിക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ട്. പ്രത്യേക സാമ്പത്തിക മേഖലയിലെ (എസ്ഇസെഡ്) ഉത്പന്നങ്ങള്‍ക്കു പ്രത്യേക ആനുകൂല്യം നല്‍കുമെന്നും മന്ത്രി അറിയിച്ചു. 2015 മുതല്‍ 2020 വരെയുള്ള വിദേശ വ്യാപാര നയമാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2020 ഓടെ രാജ്യത്തിന്റെ കയറ്റുമതി വ്യാപാരം 900 ബില്യണ്‍ ഡോളര്‍ (ഏകദേശം 54 ലക്ഷം കോടി രൂപ) ആയി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതാണു നയം. 2013-14ല്‍ 465.9 ബില്യണ്‍ ഡോളറായിരുന്നു വിദേശ വ്യാപാരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.