യെമനില്‍ നിന്നുള്ള ആദ്യസംഘം മലയാളികള്‍ കൊച്ചിയിലേക്ക്
Thursday, April 2, 2015 1:27 AM IST
ന്യൂഡല്‍ഹി: യെമനില്‍നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യവിമാനങ്ങള്‍ ജിബൂട്ടിയില്‍നിന്നു പുറപ്പെട്ടു. ഒരു വിമാനം നെടുമ്പാശേരിയിലും മറ്റൊന്ന് മുംബൈയിലുമാണ് എത്തുകയെന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.

യെമനിലെ ഏഡന്‍ തുറമുഖത്തുനിന്നു നാവികസേനയുടെ ഐഎന്‍എസ് സുമിത്രയിലാണ് ഇന്ത്യക്കാരെ ജിബൂട്ടിയിലെത്തിച്ചത്. അവിടെനിന്നാണു ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ ഇന്ത്യക്കാരുമായി പുറപ്പെട്ടത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുവാന്‍ ജിബൂട്ടിയില്‍ നേരത്തെതന്നെ എത്തിയിരുന്നു. ഐഎന്‍എസ് സുമിത്രയില്‍ 349 ഇന്ത്യക്കാരാണു ജിബൂട്ടിയിലെത്തിയത്.


കഴിഞ്ഞമാസം 11നു ശേഷം കടല്‍ക്കൊള്ളക്കാരെ നേരിടുന്നതിനായി ഐഎന്‍എസ് സുമിത്ര നിരീക്ഷണക്കപ്പലായി ഗള്‍ഫ് മേഖലയിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ഇന്ത്യക്കാരെ കൊണ്ടുവരാന്‍ പെട്ടെന്ന് ഏഡനിലെത്താന്‍ സാധിച്ചു. തുടര്‍ന്നും ഈ കപ്പല്‍ ഇന്ത്യക്കാരെ കൊണ്ടുവരാന്‍ നിയോഗിക്കുമെന്നു പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഐഎന്‍എസ് മുംബൈ, ഐഎന്‍എസ് തര്‍ക്കാഷ് എന്നീ കപ്പലുകള്‍ തിങ്കളാഴ്ച യെമനിലേക്കു പുറപ്പെട്ടിട്ടുണ്ട്.

യാത്രക്കപ്പലുകളായ കവരത്തിക്കും കോറല്‍സിനും സുരക്ഷാ അകമ്പടിക്കായിട്ടാണു സേനാക്കപ്പലുകള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. നാവികസേനയിപ്പോള്‍ മൂന്നു കപ്പലുകള്‍ യെമനിലേക്ക് അയച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.