മൂന്നു തവണ രാഷ്ട്രപതി നിരസിച്ച ബില്‍ ഗുജറാത്ത് നിയമസഭ പാസാക്കി
Wednesday, April 1, 2015 12:22 AM IST
ഗാന്ധിനഗര്‍: രാഷ്ട്രപതിയുടെ അനുമതിക്കു മൂന്നു തവണ സമര്‍പ്പിച്ചപ്പോഴും നിരസിക്കപ്പെട്ട വിവാദബില്‍ ഗുജറാത്ത് നിയമസഭ പുതിയ നിയമനിര്‍മാണത്തിലൂടെ പാസാക്കി.

തീവ്രവാദം തടയാനുള്ള പ്രവര്‍ത്തനത്തിന്റെ പേരില്‍ ഏതൊരു വ്യക്തിയുടെയും ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തുന്നതിനു പോലീസിനു പൂര്‍ണ അധികാരം നല്‍കുന്നതാണു വിവാദ ബില്‍. ചോര്‍ത്തിയ സംഭാഷണം കോടതിയില്‍ തെളിവായി പോലീസിനു സമര്‍പ്പിക്കാനും കഴിയും. 2004ല്‍ രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുള്‍ കലാം നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട നിബന്ധനകളിലൊന്നായിരുന്നു 14-ാം ഖണ്ഡികയായി ഉള്‍പ്പെടുത്തിയിരുന്ന ഈ നിബന്ധന.

പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ബില്‍ സഭയില്‍ പാസാക്കിയത്. ഇതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം വാക്കൌട്ട് നടത്തി. സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചു. ബില്‍ നിയമമാക്കുന്നതു ദൂരവ്യാപകമായ അപകടം വിളിച്ചുവരുത്തുമെന്നു മേധാ പട്കര്‍ വ്യക്തമാക്കി.


2004ലാണ് ബില്‍ ആദ്യമായി രാഷ്ട്രപതിയുടെ പരിഗണനയ്ക്കു സമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു ഇത്. രാഷ്ട്രപതിയുടെ അനുമതി അന്നു ലഭിച്ചില്ല. പിന്നീടു രണ്ടു തവണകൂടി സമര്‍പ്പിച്ചെങ്കിലും നിരസിക്കുകയായിരുന്നു. ബില്ലിന്റെ പേരുമാറ്റിയാണ് രണ്ടാമതു സമര്‍പ്പിച്ചതെങ്കിലും ഉള്ളടക്കത്തില്‍ മാറ്റമില്ലാതിരുന്നതാണു രാഷ്ട്രപതി അനുമതി നിഷേധിക്കാന്‍ കാരണം. പോലീസ് ഉദ്യോഗസ്ഥന്റെ മുമ്പില്‍ നല്‍കുന്ന മൊഴി കോടതി തെളിവായി സ്വീകരിക്കണമെന്നതാണ് വിവാദ നിബന്ധനകളില്‍ ഒന്ന്. കേസിന്റെ അന്വേഷണ കാലാവധി നിലവിലുണ്ടായിരുന്ന 90 ദിവസത്തില്‍നിന്നു ആറുമാസത്തേക്ക് ദീര്‍ഘിപ്പിച്ചതാണു മറ്റൊന്ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.